'ഗോള്‍ഡ്' ഉടന്‍ തിയറ്ററുകളിലേക്കെന്ന് ലിസ്റ്റിന്‍; റിലീസ് തീയതി മറ്റന്നാള്‍ പ്രഖ്യാപിക്കും

By Web TeamFirst Published Nov 21, 2022, 2:44 PM IST
Highlights

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം

പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഉടന്‍ തിയറ്ററുകളിലേക്ക്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം വളരെ പെട്ടെന്ന് എത്തുമെന്നും റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ 23 ന് ഉണ്ടാവുമെന്നും ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നവംബര്‍ 23 ന് ഉച്ചയ്ക്ക് 1.12 ന് റിലീസ് തീയതി പ്രഖ്യാപിക്കും.

ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.  ഗോള്‍ഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്, ഗോള്‍ഡിന്‍റെ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഒരു റിലീസ് തീയതിയും പ്രചരിച്ചിരുന്നു.  ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളെന്ന് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ : ഉത്തരേന്ത്യൻ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കിവിളിച്ച് 'ദൃശ്യം 2'; മൂന്ന് ദിവസത്തെ കളക്ഷന്‍

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡിന്‍റെ പ്രധാന യുഎസ്‍പി. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഇരുവരും ആദ്യമായാണ് ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അതേസമയം പാട്ട് എന്ന മറ്റൊരു ചിത്രം കൂടി അല്‍ഫോന്‍സിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഫഹദ് ആണ് ഇതില്‍ നായകന്‍.

click me!