
'മിന്നല്‍ മുരളി' (Minnal Murali) എന്ന ചിത്രത്തില്‍ 'ഷിബു' വില്ലനാണെങ്കിലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നടൻ ഗുരു സോമസുന്ദരത്തിന്റെ (Guru Somasundaram) അഭിനയമാണ് 'ഷിബു'വിലേക്ക് ഏവരെയും ആകര്‍ഷിച്ചതിന്റെ പ്രധാന കാരണം. സാമൂഹ്യമാധ്യമങ്ങളില്‍ 'ഷിബു' എന്ന കഥാപാത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയവരില്‍ സാധാരണക്കാര്‍ മുതല്‍ സംവിധായകരും താരങ്ങളും ഉള്‍പ്പടെയുള്ളവരുണ്ട്. 'ഷിബു'വിന്റെ പ്രണയവും നഷ്‍ടവും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വന്തം അനുഭവം പങ്കുവയ്‍ക്കുകയാണ് ഗുരു സോമസുന്ദരം ഏഷ്യാനെറ്റ് ന്യൂസിലൂടെ.
വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഗുരു സോമസുന്ദരം പറയുന്നു. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താൻ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, ഓടിയെന്നും ഗുരു സോമസുന്ദരം പറയുന്നു.
സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് താനെന്നും ഗുരു സോമസുന്ദരം പറയുന്നു. മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാട് തിയറ്ററുകളും ഉള്ള നാടാണ്. ഞാൻ സ്‍കൂളില്‍ പഠിക്കുമ്പോള്‍ 80 തിയറ്ററുകളോളം ഉണ്ടായിരുന്നു. 'ജെയിംസ് ബോണ്ട്' അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലൻമാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്‍തനായിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വെന്നും ഗുരു സോമസുന്ദരം പറയുന്നു.
നാട്ടിലെ ഒരു സൂപ്പര്‍ഹീറോയുടെ ചിത്രമെന്ന നിലയിലാണ് 'മിന്നല്‍ മുരളി' വ്യത്യസ്‍തമാകുന്നത് എന്നും ഗുരു സോമസുന്ദരം പറയുന്നു. ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് 'ഷിബു'വിനെ അവതരിപ്പിക്കാൻ ചെയ്‍തത്. സാധാരണ തരത്തിലുള്ള വില്ലനല്ല ചിത്രത്തിലേതെന്നും ആള്‍ക്കാര്‍ക്ക് ഇന്ന് ഇഷ്‍ടം തോന്നുന്നുവെന്നും ഗുരു സോമസുന്ദരം പറയുന്നു.