
കൊച്ചി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ കോൺഗ്രസിന് അഭിനന്ദനങ്ങളുമായി മലയാള ചലച്ചിത്ര നടൻ ഹരീഷ് പേരടി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്ന് പറഞ്ഞ ഹരീഷ് പേരടി ഇനി കേരളവും കൂടി ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന് പറയുന്നു.
"രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങൾ..സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്...ആശംസകൾ..", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ഇത്തവണ ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു.
ഈ വിജയത്തോടെ ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ ഏറ്റവും ശക്തിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന അവകാശവാദത്തിന് അരക്കിട്ടുറപ്പിക്കാനും സാധിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടി തങ്ങളാണെന്ന് കോൺഗ്രസിന് ഇതര പാർട്ടികളെ ബോധ്യപ്പെടുത്താനും കഴിയും. എന്നാൽ തെരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി മാറിയിരിക്കുകയാണ്.
നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഉള്ളം തണുത്തെന്ന് ജോയ് മാത്യു
അതേസമയം, കർണാടക തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് സീറ്റ് ലഭിക്കാത്തതിൽ പരിഹാസവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തതെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നതാണെങ്കിലും വ്യക്തിപരമായി ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണെന്നും ജോയ് മാത്യു കുറിച്ചിരുന്നു.