
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ വാക്കുകൾ
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ...സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു...അയോഗ്യതകൾ കൽപ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു...അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും ഗോകുലത്തിന്; വമ്പൻ അപ്ഡേറ്റ് എത്തി, പ്രതീക്ഷയിൽ ആരാധകർ
അതേസമയം, എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്ന് ബിജെപി. അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്നും ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിർണ്ണായകമാകും. മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ച് കോൺഗ്രസ് ആദ്യം സെഷൻസ് കോടതിയെ സമീപിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ.