വീടുകളില്‍ പോലും സ്‌ത്രീകള്‍ സുരക്ഷിതരല്ലാത്തിടത്ത്‌ എങ്ങനെ ലിംഗനീതിയെക്കുറിച്ച്‌ സംസാരിക്കും? സ്വര ഭാസ്‌കര്‍ ചോദിക്കുന്നു

By Web TeamFirst Published Apr 27, 2019, 11:29 AM IST
Highlights

" ലിംഗനീതിയെക്കുറിച്ച്‌ സംസാരിക്കണമെങ്കില്‍ അതിനുമുന്‍പ്‌ അവിടെ ഒരു സുരക്ഷിതത്വ ബോധവും വിശ്വാസവുമൊക്കെ വേണം. പക്ഷേ നമ്മുടെ വീടുകള്‍ പോലും അങ്ങനെയല്ല."


സ്വന്തം വീടുകളില്‍ പോലും സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വ ബോധത്തോടെ കഴിയാനാവാത്ത ഒരു സ്ഥലത്ത്‌ എങ്ങനെ ലിംഗനീതിയെക്കുറിച്ച്‌ സംസാരിക്കുമെന്ന്‌ ബോളിവുഡ്‌ അഭിനേത്രി സ്വര ഭാസ്‌കര്‍. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ എറണാകുളം സെന്‍റ് തെരേസാസ്‌ കോളെജില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

"സിനിമയിലുള്ള സ്‌ത്രീകളുടെ വാക്കുകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ അധികം കാലമായിട്ടില്ല. ലിംഗനീതിയെക്കുറിച്ച്‌ സംസാരിക്കണമെങ്കില്‍ അതിനുമുന്‍പ്‌ അവിടെ ഒരു സുരക്ഷിതത്വ ബോധവും വിശ്വാസവുമൊക്കെ വേണം. പക്ഷേ നമ്മുടെ വീടുകള്‍ പോലും അങ്ങനെയല്ല. ലിംഗനീതി മാത്രമല്ല, ജാതിപരമായും വര്‍ഗ്ഗപരമായുമൊക്കെയുള്ള നീതിയും ഇരകള്‍ പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതാണ്‌. അല്ലാതെ സവിശേഷാധികാരങ്ങളുള്ളവര്‍ ഒരു ദിവസം വെറുതെ വച്ച്‌ നീട്ടുന്ന ഒന്നല്ല നീതി എന്നത്‌. സമാനമായ ഒരു പോരാട്ടമാണ്‌ ഡബ്ല്യുസിസിയും നടത്തുന്നത്‌", സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ നടി രേവതി അധ്യക്ഷത വഹിച്ചു. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ്‌ ഗുനീത്‌ മോംഗ, കെ അജിത, ശ്യാം പുഷ്‌കരന്‍, വിധു വിന്‍സെന്‍റ് തുടങ്ങിയവര്‍ സംസാരിച്ചു.

click me!