"ആ 15 ദിവസത്തിനിടയിലാണ് അച്ഛൻ മരിക്കുന്നത്, പിന്നെ ഞാൻ ആർമിയെ കുറിച്ച് ചിന്തിച്ചിട്ടില്ല..": ഇന്ദ്രജിത്ത് സുകുമാരൻ

Published : Nov 30, 2025, 10:26 AM IST
Indrajith Sukumaran

Synopsis

'ധീരം' എന്ന പുതിയ ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്ന നടൻ ഇന്ദ്രജിത്ത്, സൈനിക് സ്കൂൾ പഠനം തൻ്റെ കഥാപാത്രത്തിന് സഹായകമായെന്ന് പറയുന്നു. കാക്കി യൂണിഫോമിൻ്റെ ചിട്ടകളും അച്ചടക്കവും പോലീസ് വേഷങ്ങൾ മികച്ചതാക്കാൻ സഹായിച്ചുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം റിലീസിനൊരുങ്ങുകയാണ്. റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഇപ്പോഴിതാ സൈനിക് സ്‌കൂളിലെ ജീവിതം എങ്ങനെയാണ് തന്റെ പോലീസ് കഥാപാത്രങ്ങളിൽ പ്രതിഫലിച്ചത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. ആർമിയിൽ അഭിമുഖത്തിന് പോവാൻ വേണ്ടി നിന്നിരുന്ന സമയത്താണ് അച്ഛന്റെ മരണമെന്നും ഇന്ദ്രജിത്ത് ഓർത്തെടുക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം.

'എനിക്കും പട്ടാളത്തിൽ ചേർന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു'

"കാക്കി എന്റെ സ്‌കൂൾ യൂണിഫോം ആയിരുന്നു. ഞാൻ സൈനിക് സ്‌കൂളിൽ ആയിരുന്നു പഠിച്ചത്. കാക്കി ഷർട്ട്, കാക്കി പാന്റ് ഒക്കെയായിരുന്നു ഞങ്ങളുടെ യൂണിഫോം. അതുകൊണ്ട് തന്നെ കാക്കി ഇടേണ്ട ഒരു രീതിയുണ്ട്. അത് കൃത്യമായി അറിയാം. എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടുണ്ടെങ്കിൽ പണിഷ്‌മെന്റ് ലഭിക്കുമായിരുന്നു. കാക്കി ധരിക്കുമ്പോൾ അതിന്റെ രീതികൾ എല്ലാം തന്നെ സൈനിക സ്‌കൂളിൽ പഠിപ്പിച്ച് തരുമായിരുന്നു. ആ രീതി എന്റെ കഥാപാത്രങ്ങളിൽ, പ്രത്യേകിച്ച് പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. എങ്ങനെയായിരിക്കണം, എങ്ങനെ നിൽക്കണം, ഫോർമലായി നിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് എങ്ങനെ സംസാരിക്കണം, എങ്ങനെ നോക്കണം എന്നുള്ളതിലൊക്കെ സ്‌കൂൾ ഒരു വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സൈനിക് സ്‌കൂളിൽ പഠിച്ചത് കൊണ്ട് കൂടെയുണ്ടായിരുന്ന എല്ലാവരെയും പോലെ തന്നെ എനിക്കും പട്ടാളത്തിൽ ചേർന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു." ഇന്ദ്രജിത്ത് പറയുന്നു.

"അങ്ങനെ എക്സാം എഴുതി. അതിൽ യോഗ്യത നേടി, പിന്നെയാണ് എസ്എസ്ബി ബാംഗ്ലൂരിൽ ഇന്റർവ്യൂവിന് വിളിക്കുന്നത്. അന്നത്തെ കാലത്ത് എസ്എസ്ബി ഇന്റർവ്യൂ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമായിരുന്നു. എട്ടോ ഒൻപതോ പേരാണ് അന്ന് ആദ്യ ചാൻസിൽ തന്നെ യോഗ്യത നേടിയത്. അതിൽ ഒരാളായി വരാൻ എനിക്ക് സാധിച്ചു. ഞാൻ എന്തോ വലിയ സംഭവം ചെയ്തു എന്ന് പറയുന്നില്ല. വളരെ ഹോണസ്റ്റ് ആയാണ് അവിടെ ചെയ്തത്. അത് കഴിഞ്ഞ് മെഡിക്കൽ ടെസ്റ്റിന് ബാംഗ്ലൂർ പോയിരുന്നു. എന്റെ കണ്ണിൽ ആ സമയത്ത് ഒരു ഇൻഫെക്ഷൻ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ അത് ശരിയാക്കിയിട്ട് 15 ദിവസം കഴിഞ്ഞ് ഒന്ന് കൂടി വരാൻ പറഞ്ഞു. ആ 15 ദിവസത്തിനിടയിലാണ് അച്ഛൻ മരിക്കുന്നത്. പിന്നെ ഞാൻ ആർമിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അമ്മയോടൊപ്പം വീട്ടിൽ നിൽക്കുക എന്നുള്ളതായിരുന്നു പ്രധാനം. ഓരോ നിയോഗങ്ങളാണ്. അച്ഛൻ ഉണ്ടായിരുന്നെകിൽ ഞാൻ ചിലപ്പോൾ ആർമിയിൽ പോയേനെ. എന്റെ ഒരുപാട് സുഹൃത്തുക്കൾ ആർമിയിലുണ്ട്. പക്ഷെ അതൊരു വഴിത്തിരിവായി. സിനിമയിലെത്തി. ഇതിപ്പോൾ തൊണ്ണൂറ്റിയൊമ്പതാം സിനിമയാണ്." ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം