ഷെയ്നിനെ വിലക്കാൻ ആർക്കും അധികാരമില്ല, പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു

By Web TeamFirst Published Nov 29, 2019, 9:43 PM IST
Highlights

 പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് അമ്മ ഭാരവാഹികൾക്ക് കുടുംബം കത്ത് നൽകിയത്. 

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താരസംഘടനയായ അമ്മ.  ഷെയിൻ നിഗത്തിന്റെ കത്ത് ലഭിച്ചുവെന്നും വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. 

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. 

'വിഷയം ചർച്ച ചെയ്ത് പരിഹരിക്കും. ഷെയ്ന്‍ നിഗത്തിന്റെ അമ്മയാണ് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള  കത്തിലുള്ളത്: ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ല. വിഷയത്തിൽ അമ്മയിൽ ഭിന്നിപ്പില്ല.  ഗണേഷ് കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ്'. കത്ത് മറ്റ് സിനിമ സംഘടനകൾക്ക് കൈമാറുമെന്നും ചർച്ചകളിൽ മറ്റ് സിനിമ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 

'സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം, പുറത്ത് പറയുന്നില്ലെന്നേയുള്ളു': ഇടവേള ബാബു

വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ കടുത്ത നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും എന്ന് സ്‌ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്. മകന്റെ ഭാഗം കേൾക്കാതെയാണ് നിർമാതാക്കൾ തീരുമാനം എടുത്തതെന്നും അതിനാൽ പ്രശ്നത്തിൽ ഇടപെടണം എന്നുമാണ് ആവശ്യം.

ഇന്നലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്നും ഏഴ് കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. 

സംഭവം വിവാദമായതോടെ  ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു  പ്രതികരിച്ചിരുന്നു. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നൽകുക ബുദ്ധിമുട്ടാണെന്നുമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയത്.

എന്നാല്‍ അതേസമയം ഷെയിന്‍ നിഗം തലമൊട്ടയടിച്ചത്  തോന്നിവാസമാണന്നും അമ്മ പിന്‍തുണക്കില്ലെന്നും വ്യക്തമാക്കി അമ്മയുടെ മറ്റൊരു ഭാരവാഹിയായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ല. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണന്നും പൊലീസും എക്സൈസും ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പരിശോധിക്കണമെന്നും അഹങ്കരിച്ചാല്‍ സിനിമയില്‍ പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

 

click me!