
തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ അർമേനിയൻ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അർമേനിയൻ സിനിമയുടെ നൂറ് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലാണ് ഐഎഫ്എഫ്‌കെയിൽ ഏഴ് അർമേനിയൻ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. മേളയുടെ അഞ്ചാം ദിനം അർമേനിയൻ സിനിമയെ കുറിച്ച് നിള തിയേറ്ററിൽ നടന്ന ചർച്ചയിൽ അർമേനിയൻ ചലച്ചിത്രമേഖലയിലെ വിദഗ്ധരും സംവിധായകരും പങ്കെടുത്തു.
സിനിമ നിർമാണത്തിലെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികൾ അർമേനിയൻ സംവിധായികയും നടിയുമായ നോറ അർമാനി ചർച്ചയിൽ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലിയ വെല്ലുവിളിയാണെന്നു നോറ പറയുന്നു. വൈദ്യുതിയോ വെള്ളമോ ധനസഹായമോ ഇല്ലാതെ അസാധാരണമായ വെല്ലുവിളികൾ നേരിട്ടാണ് ഈ മേഖല സ്വതന്ത്രമായി നിലനിൽക്കുന്നതെന്ന് അർമേനിയൻ നിർമാതാവ് കരീന സിമോൺയാൻ പറഞ്ഞു. സംവിധായകൻ സെർജ് അവെഡിക്കിയാനും പങ്കെടുത്തു. 29-ാമത് ഐഎഫ്എഫ്‌കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലമാണു ആണ് ചർച്ച നയിച്ചത്.
ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള്ള ആദരസൂചകമായാണ് പ്രദർശനം.’അമേരിക്കറ്റ്സി’, ‘ഗേറ്റ് ടു ഹെവൻ’, ‘ലാബ്റിന്ത്’, ‘ലോസ്റ്റ് ഇൻ അർമേനിയ’, ‘പരാജ്നോവ്’, ‘ഷുഡ് ദി വിൻഡ് ഡ്രോപ്പ്’, ‘ദി ലൈറ്റ്ഹൗസ്’ എന്നീ സിനിമകളാണ് മേളയിലെത്തുന്നത്. യുദ്ധത്തിന്‍റെയും കുടിയിറക്കലിന്‍റെയും പശ്ചാത്തലത്തിലുള്ള ഈ സിനിമകൾ പ്രതിരോധം, സാംസ്കാരിക വൈവിധ്യം, സ്വത്വം, അതിജീവനം എന്നിവയുടെ നേർക്കാഴ്ചകളാണ്.
വൈവിധ്യമാർന്ന പശ്ചിമേഷ്യൻ സംസ്ക്കാരത്തിന്‍റെ നേർക്കാഴ്ചകളുടെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്‍റെയും കഥ പറയുന്ന അർമേനിയൻ സിനിമകൾ ഐഎഫ്എഫ്കെ 2024 ല്‍ വന്ന കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.
ഹൗസ് ഫുള്‍ ഷോകള്‍, വൈവിധ്യമായ ലോക ചലച്ചിത്ര കാഴ്ചകള്‍: ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം ഗംഭീരം