തുടരും സിനിമയിലെ ജയിൽ ഫൈറ്റ് ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടൻ ശ്രീജിത്ത് രവി
വന്‍ വിജയം നേടിയ തുടരും സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട സീക്വന്‍സുകളില്‍ ഒന്നായിരുന്നു ജയില്‍ ഫൈറ്റ്. ശ്രീജിത്ത് രവി അടക്കമുള്ള പൊലീസുകാരുമായി മോഹന്‍ലാലിന്‍റെ ഷണ്മുഖം നടത്തുന്ന ഫൈറ്റ് ആയിരുന്നു അത്. ഇപ്പോഴിതാ ആ സീക്വന്‍സിന്‍റെ ചിത്രീകരണാനുഭവത്തെക്കുറിച്ച് പറയുകയാണ് ശ്രീജിത്ത് രവി. മോഹന്‍ലാല്‍ ആദ്യമായി ദേഷ്യപ്പെട്ട് താന്‍ കാണുന്നത് ആ സീനിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നെന്ന് പറയുന്നു ശ്രീജിത്ത് രവി. അതിനുള്ള കാരണവും പറയുന്നു അദ്ദേഹം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് രവി ഇക്കാര്യം പറയുന്നത്.
ശ്രീജിത്ത് രവിയുടെ മോഹന്‍ലാല്‍ അനുഭവം
“തുടരുമിലെ ഫൈറ്റ് സീനില്‍ എന്നെ ലാലേട്ടന്‍ മേശപ്പുറത്തേക്ക് വലിച്ചെറിയുന്ന ഒരു ഷോട്ട് ഉണ്ട്. റോപ്പ് കൊണ്ട് മേശപ്പുറത്തുകൂടി വലിച്ചാണ് അപ്പുറത്തേക്ക് വീഴുന്നത്. ഈ ഷോട്ട് എടുത്തു. അപ്പോഴാണ് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരില്‍ ആരോ വന്ന് പറയുന്നത് ഈ സീക്വന്‍സിന്‍റെ ആദ്യ ഫ്രെയ്മില്‍ ബിനു പപ്പു ഉണ്ടായിരുന്നുവെന്ന്, അടി കിട്ടി അവിടെ കിടക്കുന്ന രീതിയില്‍. പക്ഷേ അവസാനം എടുത്ത ഷോട്ടില്‍ പുള്ളി ഇല്ല. ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ബിനു അപ്പുറത്ത് ഇരിപ്പുണ്ട്. പക്ഷേ ഇക്കാരണത്താല്‍ അത് റീടേക്ക് എടുക്കേണ്ടിവന്നു. അന്നാണ് ഞാന്‍ ആദ്യമായിട്ട് ലാലേട്ടന്‍ ദേഷ്യപ്പെടുന്നത് കാണുന്നത്. ഇത്ര റിസ്കി ആയിട്ട് ഒരു ഷോട്ട് ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുകയല്ലേ, ഇനി ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ലാലേട്ടന്‍ പറഞ്ഞു.”
“ഇത്തവണ ദൈവാധീനത്താല്‍ ഒരു കുഴപ്പവും ഇല്ലാതെ പറ്റി. പക്ഷേ ഇനി ചെയയുമ്പോള്‍ അങ്ങനെ എന്തെങ്കിലും വന്നാലോ. നിങ്ങള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നതല്ലേ, എന്താണ് നിങ്ങള്‍ അത് പറയാതിരുന്നത്, അത് ഒട്ടും ശരിയല്ല എന്നൊക്കെ പറഞ്ഞു അദ്ദേഹം. ലാലേട്ടാ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് ഫ്രെയിം മനസിലായല്ലോ. രണ്ടാമത് എടുത്തപ്പോള്‍ എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാന്‍ പറ്റി. അതാണ് സത്യം. അത് ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, അതല്ല ശ്രീജിത്ത്, സേഫ്റ്റി പ്രധാനമാണ്. കുറേ അപകടങ്ങള്‍ കാണുന്നതല്ലേ എന്നും പറഞ്ഞു”, ശ്രീജിത്ത് രവി പറയുന്നു. താന്‍ അഭിനയിച്ച പുതിയ ചിത്രം ശേഷ 2016 ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കൊടുത്ത അഭിമുഖത്തിലാണ് ശ്രീജിത്ത് ഈ കാര്യം പറയുന്നത്.

