
കൊച്ചി: ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടിവൃത്തങ്ങൾ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടി/യിട്ടുണ്ട്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.
അതേസമയം കഴിഞ്ഞ ഡിസംബർ 15 മുതലായിരുന്നു മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെട്ട സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടപടികൾ തുടങ്ങിയത്. മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വൻ തോതിലുള്ള കളളപ്പണ ഇടപാട് കണ്ടെത്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട കോടികൾ മറച്ചുപിടിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുവകകൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാണ് ആദയ നികുതി വകുപ്പ് നൽകുന്ന വിവരം. മലയാള സിനിമാ മേഖലയിൽ നിർമാണ രംഗത്ത് സജീവമായിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. അന്നത്തെ പരിശോധനയുടെ തുടർച്ചയായാണ് ചലച്ചിത്ര മേഖലയിലെ പലരുടെയും മൊഴി ആദായ നികുതി വകുപ്പ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാകും ഇനി പരിശോധന തുടരുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ