
മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം, വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, കൈതിയും വിക്രവും അടങ്ങിയ ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ തുടര്‍ച്ചയാവുമോ ചിത്രമെന്ന ആകാംക്ഷ ഇങ്ങനെ പല കാരണങ്ങളാല്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണ് ദളപതി 67 എന്ന ലിയോ. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോഴിതാ ലെജന്‍ഡ് ശരവണന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ അത്തരത്തില്‍ സംസാരവിഷയമായിരിക്കുകയാണ്.
ശരവണ സ്റ്റോഴ്സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമായ ലെജന്‍ഡ് ശരവണമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കശ്മീരിലെ ഒരു ആഡംബര ഹോട്ടലില്‍ എത്തിയതിന്‍റെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കടുത്ത ശൈത്യത്തെ വകവെക്കാതെ കഴിഞ്ഞ മൂന്ന് വാരങ്ങളായി വിജയ്‍യും സംഘവും കശ്മീരില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലെജന്‍ഡ് ശരവണന്‍റെ വീഡിയോയില്‍ നിന്ന് വിജയ് ആരാധകര്‍ ഇത്തരമൊരു സാധ്യത അന്വേഷിക്കുന്നതിന്‍റെ കാരണം ഇതാണ്. അതേസമയം ശരവണന്‍ നായകന്‍റെ ലെജന്‍ഡിനും കശ്മീരില്‍ ചിത്രീകരണമുണ്ടായിരുന്നു. അതിന്‍റെ ത്രോബാക്ക് വീഡിയോയാണോ അദ്ദേഹം പങ്കുവച്ചിരിക്കുന്നതെന്നും വ്യക്തമല്ല. ലെജന്‍ഡ് ഇന്‍ കശ്മീര്‍ എന്നു മാത്രമാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേസമയം വരുംദിനങ്ങളില്‍ ഈ കാസ്റ്റിംഗ് യാഥാര്‍ഥ്യമെങ്കില്‍ അത് അറിയാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയിരുന്നെങ്കിലും മികച്ച ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു ലെജന്‍ഡ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ALSO READ : 'ക്രിസ്റ്റഫര്‍' മുടക്കുമുതല്‍ തിരിച്ചു പിടിക്കുമെന്നാണ് പ്രതീക്ഷ: ബി ഉണ്ണികൃഷ്ണന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ