ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തുന്നത്
മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി മാത്രമല്ല ലഭിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ നേടിയ പ്രേക്ഷ പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. സണ്‍ഡേ ഗാന്‍ഡിയന്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ബി ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.
"നിരൂപകര്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ ക്രിസ്റ്റഫറിന്‍റ മേക്കിംഗിനെക്കുറിച്ച് നല്ലത് പറഞ്ഞു. പക്ഷേ ചിത്രം ലാഭമുണ്ടാക്കിയാല്‍ മാത്രമാണ് ഞാന്‍ സന്തോഷവാനാവുക. ആദ്യ വാരം പിന്നിട്ടപ്പോള്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ച്, കുറച്ച് ലാഭവും നേടുമെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ ഞാന്‍ സന്തോഷവാനാണ്", ബി ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ.
