
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയിഡ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വിവിധ ടീമുകള്‍ പരിശോധന ആരംഭിച്ചത്. പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്.
പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലുമായി 1800 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ 400 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും, ദിൽ രാജുവിന്‍റെ മറ്റൊരു ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍.
തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. അജിത്ത് കുമാര്‍ നായകനായി ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം തമിഴില്‍ മൈത്രി നിര്‍മ്മിക്കുന്നുണ്ട്.
അതേ സമയം അടുത്തിടെ ഇറങ്ങിയ ഗെയിം ചേഞ്ചർ കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചു എന്ന പേരില്‍ ദില്‍ രാജു ഏറെ വിമര്‍ശനം നേരിട്ടു. 80 കോടിക്ക് അടുത്താണ് ചിത്രം ആദ്യ ദിനം കളക്ഷന്‍ നേടിയതെങ്കിലും ചിത്രം 180 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. ഇത് വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. തെലങ്കാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ കൂടിയാണ് ദില്‍ രാജു.
അതേ സമയം അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 2024ലെ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറിയിരുന്നു. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്സോഫീസില്‍ 2000 കോടിയോളം നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചിത്രത്തിന്‍റെ 20 മിനുട്ട് കൂടുതല്‍ ദൃശ്യങ്ങള്‍ ഉള്ള റീലോഡഡ് പതിപ്പ് അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു.
'പുഷ്‍പ 2 റീലോഡഡി'ല്‍ വീണ്ടും അടിതെറ്റി 'ഗെയിം ചേഞ്ചര്‍'; ടിക്കറ്റ് വില്‍പ്പനയില്‍ അട്ടിമറി
13 ദിവസത്തെ വെല്ലുവിളി, ഡിഎസ്പിയുമായി മിണ്ടിയില്ല: പുഷ്പ 2വിന്‍റെ സംഗീത രഹസ്യം പൊട്ടിച്ച് സാം സിഎസ്