കൊവിഡ് ബാധിച്ച് ഹോം ക്വാറന്റൈനിൽ കഴിഞ്ഞ ഇളയ മകൾ കറ്റീനാ ആൻ തയ്യാറാക്കിയ വീഡിയോ ആണ് ജീത്തു പങ്കുവച്ചത്.
കൊവിഡ് രണ്ടാം തരംഗം ഓരോ ദിവസം കഴിയുന്തോറും അതിരൂക്ഷമായി കൊണ്ടിരിക്കയാണ്. നിരവധി പേരാണ് മഹാമാരിയെ തോൽപ്പിച്ച് ജീവതത്തിലേക്ക് തിരിച്ചെത്തിയത്. സിനിമാ താരങ്ങൾ ഉൾപ്പടെ ഉള്ളവർ അവരുടെ ക്വാറന്റൈൻ ദിനങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അത്തരത്തിൽ മകളുടെ കൊവിഡ് അതിജീവന കഥ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
കൊവിഡ് ബാധിച്ച് ഹോം ക്വാറന്റൈനിൽ കഴിഞ്ഞ ഇളയ മകൾ കറ്റീനാ ആൻ തയ്യാറാക്കിയ വീഡിയോ ആണ് ജീത്തു പങ്കുവച്ചത്. അടച്ചിട്ട മുറിയിലെ കാഴ്ചയും രോഗാവസ്ഥയിലുള്ള ചിന്തകളെ രസകരമായ രീതിയിൽ തന്നെ കറ്റീനാ വീഡിയോയിൽ അവതരിപ്പിട്ടുണ്ട്. ഏപ്രിൽ 18നായിരുന്നു കറ്റീനയ്ക്ക് കൊവിഡാണെന്ന് കണ്ടെത്തിയത്. പിന്നാലെ 13 ദിവസങ്ങൾ വീട്ടിൽ തന്നെ കറ്റീനാ ക്വാറന്റീനിൽ കഴിഞ്ഞു.
പ്രിയപ്പെട്ടവർ അടുത്തുണ്ടായിട്ടും രോഗദിവസങ്ങളിൽ യവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നതായി കറ്റീനാ പറയുന്നു. ഓരോ രാത്രിയും പകലും കടന്നു പോകുമ്പോൾ നിഴൽ മാത്രമായിരുന്നു കൂട്ടിന്. ലോകം തന്നെ കീഴ്മേൽ മറിയുന്നതായി അനുഭവപ്പെട്ടു.ഇതിനിടയിൽ മണം നഷ്ടപ്പെട്ടു. ശ്വാസതടസം മൂലം വിഷമിച്ചെന്നും കറ്റീനാ വെളിപ്പെടുത്തുന്നു.
നെഗറ്റീവായ ശേഷം പുറത്തിറങ്ങിയപ്പോൾ ഒരു പുതിയ ലോകം തനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കൊവിഡ് ദിനങ്ങൾ ആശങ്കകളുടേത് ആണെങ്കിലും ഇതും കടന്നു പോകുമെന്ന് ഓർമിപ്പിച്ചാണ് കറ്റീനാ വീഡിയോ അവസാനിക്കുന്നത്. അച്ഛനെപ്പോലെ മകളും മനോഹരമായി കഥ പറയുന്നുണ്ടല്ലോ എന്നാണ് വീഡിയോയ്ക്ക് താഴെ പ്രേക്ഷകരുടെ കമന്റുകൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona