
കൊൽക്കത്ത: ജാർഖണ്ഡ് നടി റിയ കുമാരിയെ വെടിവെച്ച് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് പ്രകാശ് കുമാറിനെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു നടിക്കു വെടിയേറ്റതെന്നായിരുന്നു പുറത്തുവന്ന വാർത്ത. കൊൽക്കത്തയിലേക്കു കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. റിയ കുമാരി, ഭർത്താവും നിർമാതാവുമായ പ്രകാശ് കുമാർ, രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം തന്നെ പൊലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ റിയയെ നേരത്തെയും ഉപദ്രവിച്ചിരുന്നു. റിയയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാർ നിർത്തി ഇവർ പുറത്തിറങ്ങിയ സമയത്താണ് മൂന്നംഗ അക്രമി സംഘം കവർച്ചക്ക് ശ്രമിച്ചതെന്നും മോഷണ ശ്രമം തടയാൻ ശ്രമിക്കവെ അക്രമികൾ റിയയെ വെടിവെച്ചെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്.
കുടുംബസമേതം യാത്ര ചെയ്യവേ കവർച്ചാ ശ്രമം; മകളുടെ മുന്നിൽ വെടിയേറ്റ് നടി കൊല്ലപ്പെട്ടു
തന്നെ ആക്രമിക്കുന്നത് കണ്ട റിയ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റതെന്നും അക്രമി സംഘം മുങ്ങിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സഹായം തേടി പരിക്കേറ്റിട്ടും പ്രകാശ് മൂന്ന് കിലോമീറ്റർ വാഹനമോടിച്ചു. ഒടുവിൽ പ്രദേശവാസികൾ എത്തി എസ്‌സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ റിയയെ എത്തിക്കാൻ സഹായിച്ചെന്നും ഇയാൾ വിശദീകരിച്ചിരുന്നു.