Joju George| ജോജു പൊലീസ് സ്റ്റേഷനിലേക്കില്ല, ദൃശ്യങ്ങൾ താരത്തിന് അയച്ചുകൊടുക്കും; കൂടുതൽ പേരെ പ്രതിചേർക്കും

By Web TeamFirst Published Nov 2, 2021, 10:53 AM IST
Highlights

ജോജു ജോർജ്ജിന്റെ വാഹനം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കൂടുതൽ പേരെ പ്രതി ചേ൪ക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

കൊച്ചി: വഴിതടയൽ വിവാദത്തിൽ കൂടുതൽ മൊഴിയെടുക്കാനായി സ്റ്റേഷനിലെത്തണമെന്ന ആവശ്യത്തിൽ നടൻ ജോജു ജോർജ്ജ് (Actor Joju George) അസൗകര്യം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ധന വിലവർധനയ്ക്ക് (Fuel price hike) എതിരെ കോൺഗ്രസ് (Indian National Congress) നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടന് അയച്ചുകൊടുക്കാൻ പൊലീസ് തീരുമാനിച്ചു. നടനെ ആക്രമിച്ചതും സ്ഥലത്ത് സംഘർഷത്തിന് കാരണക്കാരായവർ ആരൊക്കെയെന്ന് കണ്ടെത്താനുമാണിത്.

Joju George| നടൻ ജോജുവിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും, മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടി പിന്നീട്

ജോജു ജോർജ്ജിന്റെ വാഹനം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കൂടുതൽ പേരെ പ്രതി ചേ൪ക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്വന്തം നാട്ടിൽ കാലു കുത്താൻ ജോജു ജോർജിനെ അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ്  പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ നടന്റെ സ്വദേശമായ മാളയിൽ ജോജു ജോർജിന് പൂർണ്ണ സംരക്ഷണം ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മറ്റി ഉറപ്പ് നൽകുന്നുവെന്നും അവർ വ്യക്തമാക്കി.

ഇന്ധനവില വർദ്ധനയ്ക്കെതിരെ ഇന്നലെ രാവിലെ കോൺഗ്രസ് നടത്തിയ സമരമാണ് നാടകീയ രംഗങ്ങളിൽ കലാശിച്ചത്. തന്റെ വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് പുറത്തിറങ്ങി. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോവുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു ചോദിച്ചു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ തർക്കമായി.

ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞു. പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്‍റെ കാർ സമരക്കാർ തടഞ്ഞു. സമരക്കാർ ജോജുവിന്‍റെ കാറിന്റെ പുറകിലെ ചില്ല് അടിച്ചു തകർത്തു. ഏറെ നേരം പണിപ്പെട്ട ശേഷം എസ്ഐ നേരിട്ട് സീറ്റിൽ കയറിയിരുന്നാണ് ജോജുവിന്‍റെ വാഹനം കടത്തി വിട്ടത്. പിന്നാലെ ജോജുവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപണവുമായി രംഗത്ത് വന്നത്. ജോജു മദ്യപിച്ചിരുന്നെന്നും, എടീ പോടീ എന്ന് വിളിച്ചെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം ജോജു നേരിട്ട് തന്നെ പൊലീസിനൊപ്പം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ജോജു മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.

മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് നിലപാട്. തന്‍റെ വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നൽകിയ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്ഐആറിലുണ്ട്.
 

click me!