കഴിഞ്ഞ ദിവസമാണ് ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയ ഷാബു താഴേക്ക് വീണത്. ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടായ ഷാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാനായ ഷാബു പുൽപള്ളിയുടെ വിയോഗ വാർത്ത വേദനയോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. നിരവധി പേർ ഷാബുവിനെ അനുസ്മരിച്ചുകൊണ്ട് രംഗത്തെത്തി. ഇപ്പോഴിതാ ഷാബുവിന്റെ ഓർമ്മയിൽ കുറിപ്പ് പങ്കുവയ്ക്കുകയാണ് ജോയ് മാത്യു. മേക്കപ്പ്മാൻ എന്നതിനെക്കാൾ നിവിനെ ഒരു സഹോദരനെപ്പോലെ നോക്കിയിരുന്ന വ്യക്തിയാണ് ഷാബുവെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിക്കുന്നു.
ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങൾ കാണുമ്പോഴും ഞങ്ങളുടെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ പ്രകാശം പൊഴിക്കുമെന്നും ജോയ് മാത്യു കുറിച്ചു. കഴിഞ്ഞ ദിവസമാണ് ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയ ഷാബു താഴേക്ക് വീണത്. ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടായ ഷാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പൊടുന്നനെയുള്ള വേർപാടുകൾ സൃഷ്ടിക്കുന്ന മുറിവുകൾ എളുപ്പത്തിൽ കരിയുകയില്ല .പത്തുവര്ഷക്കാലം മലയാള സിനിമയിൽ മെയ്ക്കപ്പ് കലാകാരനായിരുന്ന ഷാബു പുൽപ്പള്ളി അപകടത്തിൽ മരിച്ച വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത് .
കുട്ടികൾക്ക് സന്തോഷിക്കാൻ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത് .
നിവിൻ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാൻ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാർക്കും സഹപ്രവർത്തകർക്കും സഹാദരനെപ്പോലെതന്നെയായിരുന്നു .
ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതൽ -ലോക്ക് ഡൗൺ നൽകിയ മടുപ്പിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ച "കനകം കാമിനി കലഹം "സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിംഗ് .ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങൾ !മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാൽ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ.
പ്രിയ സുഹൃത്തെ നിന്റെ ഓർമ്മക്ക് മുന്നിൽ ശിരസ്സ് കുനിക്കട്ടെ .
ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങൾ കാണുബോഴും ഞങ്ങളുടെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ പ്രകാശം പൊഴിക്കും ,പ്രിയ സുഹൃത്തെ വിട.