
തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടനവധി പേരാണ് വസതയിൽ എത്തിച്ചേർന്നിരുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തെന്ന വാർത്തകളും പുറത്തുവരികയാണ്.
ഏറെ നാളുകൾക്ക് മുൻപ് തന്നെ താൻ മരിക്കുമ്പോൾ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാഗ്യരാജ് പറഞ്ഞിരുന്നു. നടന്റെ മരണത്തിനു പിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോർണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നുവെന്നാണ് വിവരം. ഭാഗ്യരാജിന്റെ നേത്രദാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് തെലങ്കാനയുടെ മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. അദ്ദേഹം കണ്ണുകൾ ദാനം ചെയ്തു എന്ന വാർത്ത കേട്ടുവെന്നും സ്വന്തം മരണശേഷവും കാഴ്ച നഷ്ടപ്പെട്ടവർക്ക് വെളിച്ചം നൽകണം എന്ന ചിന്തയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യരാജിന്റെ വിയോഗം. രാവിലെ വാക്കിങ്ങിന് പോയി വീട്ടിൽ വന്ന ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും നടി സുഹാസിനി അറിയിച്ചിരുന്നു. 73 വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. വൈവിധ്യമാർന്ന പ്രമേയങ്ങൾ കൊണ്ട് തമിഴ് സിനിമയെ ജനകീയമാക്കിയ കാലത്തിന്റെ ഉടമയായിരുന്നു ഭാഗ്യരാജ്. നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ