
ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂസർ കെ.സി ഈപ്പൻ ആദ്യമായാണ് ഒരു സിനിമയോട് സഹകരിക്കുന്നത്. അദ്ദേഹത്തെ ഈ സിനിമയിലേക്ക് അടുപ്പിച്ചത് കോളേജ് കാലത്തെ സുഹൃത്തായിരുന്ന ബ്ലെസ്സിയാണ്. വർഷങ്ങൾ നീണ്ട പ്രയത്നത്തിന് ഒടുവിൽ 'ആടുജീവിതം' തീയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ കെ.സി. ഈപ്പൻ സംസാരിക്കുന്നു.
'ആടുജീവിതം' വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിൽ വളരെ പ്രതീക്ഷയുള്ള റിലീസുകളിൽ ഒന്നായിരുന്നു ഇത്. ഇത്ര വലിയ പ്രതികരണം പ്രതീക്ഷിച്ചിരുന്നോ?
'ആടുജീവിതം' നല്ല പടം ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം അതിന് തക്കവണ്ണമുള്ള ഇൻപുട്ട് ആയിരുന്നു എല്ലാവരും നൽകിയത്. ഒരു കാര്യത്തിലും, പ്രൊഡക്ഷനിലോ ഡയറക്ഷനിലോ ഒന്നും ഒരു കോംപ്രമൈസ് ചെയ്തിട്ടില്ല. ടീമിലുണ്ടായിരുന്ന എല്ലാവരും, പൃഥ്വിരാജ് അടക്കം നല്ല ഔട്ട്പുട്ട് കൊടുത്തു. ന്യായമായിട്ടും നല്ല പടമായിരിക്കും ഇതെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല.
എങ്ങനെയാണ് ഈ സിനിമയുമായി സഹകരിക്കുന്നത്?
സംവിധായകൻ ബ്ലെസിയാണ് ഈ സിനിമയിലേക്ക് ക്ഷണിച്ചത്. ഞാൻ തിരുവല്ല മാർത്തോമ കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ ബ്ലെസി അവിടെ സീനിയർ ആയിരുന്നു. അന്ന് ഞങ്ങളൊരു നാടകം ചെയ്തു. അതിന്റെ ട്രയൽസിൽ ബ്ലെസി ഇങ്ങോട്ട് വന്ന് സഹായിച്ചിരുന്നു. അന്നേ അദ്ദേഹം കലയിൽ വ്യാപൃതനാണ്. അന്ന് തൊട്ടുള്ള ബന്ധമാണ് ഞാൻ 'ആടുജീവിത'ത്തിന്റെ ഭാഗമാകാൻ കാരണം. 2018 മുതൽ സിനിമയുമായി സഹകരിക്കുന്നുണ്ട്.
എന്തായിരുന്നു ഈ സിനിമാ ചിത്രീകരണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം?
ലൊക്കേഷൻ തന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. മരുഭൂമിയിൽ ഒന്നുകിൽ ഭയങ്കര ചൂട് അല്ലെങ്കിൽ ഭയങ്കര തണുപ്പ്, ഈ രണ്ട് കാലാവസ്ഥയേയുള്ളൂ. ഷൂട്ടിങ് സാധ്യമായ കാലാവസ്ഥകളിൽ പോകുക എന്നതായിരുന്നു ചിത്രീകരണത്തിന്റെ രീതി. 2022-ൽ അൾജീരിയ, ജോർഡൻ എന്നിവിടങ്ങളിൽ 72 ദിവസം തുടർച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നു. അന്നത്തെ ചൂടും പൊടിക്കാറ്റും ഭയങ്കരമായി ഭയപ്പെടുത്തി എന്ന് തന്നെ പറയാം. അൾജീരിയയിൽ ഷൂട്ട് ചെയ്തപ്പോഴും ഇത് തന്നെയായിരുന്നു. പലരും ഷൂട്ടിങ്ങിനിടെ തളർന്നു വീണു. ഡയറ്റിലെ മാറ്റവും വൈറ്റമിൻ ഗുളികകളും ഒക്കെ കൊണ്ടാണ് പിടിച്ചു നിന്നത്.
അടുത്ത് നിന്ന് ഷൂട്ടിങ് കണ്ടയാൾ എന്ന നിലയിൽ എന്താണ് പൃഥ്വിരാജിന്റെ അഭിനയത്തെയും ഈ ശ്രമത്തെയും കുറിച്ചുള്ള അഭിപ്രായം?
അഭിനയത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളിലും അറിവുള്ളയാളാണ് പൃഥ്വിരാജ്. കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജിന് വൃക്തമായ കാഴ്ച്ചപ്പാടുണ്ട്. ബ്ലെസി എന്താണോ ആഗ്രഹിച്ചത് അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാൻ പൃഥ്വിരാജ് തയാറായിരുന്നു എന്നതാണ് സത്യം.
'ആടുജീവിതം' നോവൽ മുൻപ് വായിച്ചിരുന്നോ?
ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് ഞാൻ നോവൽ വായിച്ചത്. ഒരു ട്രെയിൻ യാത്രയിൽ ഏതാണ്ട് നാല് മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. പിന്നീടാണ് നജീബിനെ കാണുന്നത്. ആദ്യം കണ്ടപ്പോൾ വളരെ നിർവികാരതയോടെയാണ് നജീബ് സംസാരിച്ചത്. പിന്നീട് നാളുകൾക്ക് ശേഷം വീണ്ടും നജീബിനെ കണ്ടപ്പോൾ അടുത്തു സംസാരിക്കാൻ അവസരം കിട്ടി. നജീബ് കൂടുതൽ സംസാരിച്ചു. മരുഭൂമിയിൽ ആടുകൾ പാമ്പ് കടിയേറ്റ് ചാകാറുണ്ട്. രാത്രി പാമ്പുകൾ വരുമെന്ന് പ്രതീക്ഷിച്ച് മരിക്കാൻ കിടന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു. അതൊക്കെ മനസ്സിനെ വല്ലാതെ ബാധിച്ചതാണ്. അതായത് ജീവിതത്തോട് അത്രയ്ക്കും മടുപ്പുള്ള അവസ്ഥയിലൂടെ കടന്നുപോയ ആളാണ്. പക്ഷേ, അപ്പോഴും എന്നെങ്കിലും വീട്ടിലേക്ക് തിരികെപ്പോകാൻ പറ്റും എന്നുള്ള പ്രതീക്ഷയുണ്ടല്ലോ, അതാണ് ആ ദുരന്തം താണ്ടാൻ അയാളെ സഹായിച്ചത്.
വർഷങ്ങൾ നീളുന്ന ഒരു പ്രോജക്റ്റ് ആയിരുന്നല്ലോ 'ആടുജീവിതം.' സ്വാഭാവികമായും ചോദിക്കട്ടെ, ഇത്രയും ചിലവുള്ള, ദൈർഘ്യമുള്ള ഒരു സിനിമയുടെ ഭാഗമായിട്ട് ഇത് വിജയിച്ചില്ലായിരുന്നു എങ്കിൽ എന്തായിരിക്കും കരുതുക?
എനിക്ക് ഇതിന്റെ ഉത്തരം ലളിതമായി പറയാൻ പറ്റും. ഏത് കാര്യത്തിനും ആധ്വാനം കൂടും തോറും പ്രതിഫലവും അങ്ങനെ തന്നെ വരും. ഈ പ്രോജക്റ്റിനെ വലിയൊരു കയറ്റമായാണ് ഞാൻ കണ്ടത്. നമ്മൾ കയറും വീഴും വീണ്ടും എഴുന്നേറ്റ് കയറും. പക്ഷേ, ഇതെല്ലാം കഴിഞ്ഞ് ഒരു ഇറക്കം ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ആടുജീവിതം ഈസി അല്ലെന്ന് എനിക്കറിയാമായിരുന്നു. രണ്ടോ മൂന്നോ വർഷം എടുത്തേ സിനിമ പൂർത്തിയാകൂ എന്നും ഉറപ്പായിരുന്നു. പക്ഷേ, ഇതൊരു നല്ല കലാസൃഷ്ടിയാകും എന്നതിൽ സംശയമില്ലായിരുന്നു.
(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ