കൊവിഡിനെ കുറിച്ചുള്ള കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്‍ത് ഇൻസ്റ്റഗ്രാം.
വിദ്വേഷ പ്രചരണം നടത്തിയെന്ന് വ്യക്തമാക്കി അടുത്തിടെ നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്‍തിരുന്നു. ഇപോഴിതാ കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് ഇൻസ്റ്റഗ്രാമും കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്‍തിരിക്കുന്നു. പോസ്റ്റ് നീക്കം ചെയ്‍തതിന് എതിരെ കങ്കണ പ്രതികരിക്കുകയും ചെയ്‍തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ്, കൊവിഡിനെ കുറിച്ച് തെറ്റായ വിവരം നല്‍കുന്ന കങ്കണയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്‍തിരിക്കുന്നത്.
കൊവിഡ് ബാധിച്ചതായി അറിയിച്ചുകൊണ്ടുള്ള കങ്കണയുടെ ഇൻസ്റ്റാഗാം പോസ്റ്റാണ് നീക്കം ചെയ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു, ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. എന്നാല്‍ കേവലം ജലദോഷപനി മാത്രമാണ് കൊവിഡ് എന്ന പരാമര്‍ശമാണ് വിവാദമായത്. തന്റെ പോസ്റ്റ് നീക്കം ചെയ്‍ത കാര്യം കങ്കണ തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
ചിലരുടെ വികാരങ്ങള്‍ മുറിവേറ്റതിനാല്‍ കൊവിഡ് ഉന്മൂലനത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്‍തിരിക്കുകയാണ്. തീവ്രവാദികളെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെയും ട്വിറ്ററില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ കൊവിഡ് ഫാന്‍ ക്ലബ്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ദിവസമേ ആയിട്ടുള്ളു. ഒരാഴ്‍ച എങ്കിലും തികയ്ക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നുമാണ് കങ്കണ പറഞ്ഞത്.
കൊവിഡിനെ കുറിച്ച് തെറ്റായ വിവരം നല്‍കിയതിന് വിമര്‍ശിച്ച് ഒട്ടേറെ പേര്‍ കങ്കണയുടെ പോസ്റ്റിന് കമന്റിട്ടിരുന്നു.