കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Feb 18, 2020, 1:47 PM IST
Highlights

യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂ

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജ്ജിനാണ് അന്വേഷണ ചുമതല. 

യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂ. കരുണ സംഗീത പരിപാടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേര് ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി എറണാകുളം ജില്ല കളക്ടർക്ക് പരാതി നൽകിയത്. ഈ പരാതി കളക്ടർ എസ് സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് കൈമാറുകയായിരുന്നു.

Read more at: 'കരുണ' സംഗീതനിശാ വിവാദം: പ്രമുഖ അംഗങ്ങള്‍ക്ക് എതിര്‍പ്പ്, വാർത്താസമ്മേളനം റദ്ദാക്കി സംഘാടകർ

സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ജില്ല കളക്ടർ എസ് സുഹാസ് നിർദ്ദേശിച്ചത്. പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചതിന് എതിരെ സുഹാസ് ബിജിപാലിന് നോട്ടീസ് നൽകിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണൽ സ്പോർട്സ് സെന്‍റര്‍ ഭാരവാഹികളാണെന്നും താൻ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.

രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേരു വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിപാൽ പറയുന്നത്. അന്വഷണത്തിൻറെ ഭാഗമായി ആവശ്യപ്പെട്ടൽ വരവ് ചെലവു കണക്കുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരവിനേക്കാൾ കൂടുതൽ ചെലവു വന്ന പരിപാടിയുടെ കടം വീട്ടിയ ശേഷം ടിക്കറ്റ് വരുമാനമായി കിട്ടിയ പണം  ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നു ബിജിപാൽ വ്യക്തമാക്കി.

click me!