
തിരുവനന്തപുരം: അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്നത് കടുത്ത ലൈംഗക ചൂഷണമാണെന്നാണ് റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കരാറില്ലാത്ത നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തത് സിനിമയിൽ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ മൊഴി പരാമർശിച്ചാണ് റിപ്പോർട്ട്. അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത ഡബ്ബിംഗ് സമയത്താണ് കണ്ടത്, ആ സീൻ ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ലംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടാന്നാണ് മൊഴി.
നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താൽപ്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. സിനിമാ സെറ്റിൽ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂ. സ്ത്രീ അഭിനേതാക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാൽ വെള്ളം കുടിക്കാതെ പല സ്ത്രീകളും ലൊക്കേഷനിൽ കഴിയേണ്ട അവസ്ഥ ആണ്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല. ലൊക്കേഷനില്‍ തന്നെ മറയുണ്ടാക്കി പ്രഥമകാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്.
ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.
വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ഏറെ നാളത്തെ സസ്പെൻസിന് ഒടുവിൽ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
Read More : രാത്രി വാതിലിൽ മുട്ടും, സഹകരിക്കുന്ന നടിമാർക്ക് 'കോഡ്'; വഴങ്ങിയാൽ അവസരം, 'വില്ലന്മാർ' പ്രധാന നടന്മാരും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ