നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബം 16 വർഷത്തെ വാടക ജീവിതത്തിന് ശേഷം ഒടുവിൽ സ്വന്തം വീട്ടിലേക്ക് താമസം മാറി. വെണ്ണലയിലാണ് വീട്. ദിലീപ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. ഇനിയും ചെയ്യാൻ ഏറെ ബാക്കി വച്ച് അദ്ദേഹം കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും ചെയ്തുവച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുന്നുണ്ട്. ഇന്നിതാ കൊച്ചിൻ ഹനീഫയുടെ വീട്ടിലൊരു സന്തോഷകരമായ കാര്യം നടന്നിരിക്കുകയാണ്. 16 വർഷത്തെ വാട വീട്ടിലെ താമസം അവസാനിപ്പിച്ച് നടന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി.

വെണ്ണലയിലെ അംബേദ്കർ റോഡിലാണ് പുതിയ വീട്. കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമകളുള്ളതാവണം വീടെന്നത് ഹനീഫയുടെ ആഗ്രഹമായിരുന്നു. ​ഗൃഹപ്രവേശനത്തിനായി ദിലീപ്, ഹരീശ്രീ അശോകൻ തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു. ശേഷം അദ്ദേഹത്തിന്റെ ഭാര്യയും ഇരട്ടക്കുട്ടികളായ സഫയും മർവയും ചേർന്ന് പാല് കാച്ചുകയും ചെയ്തു.‌

അഞ്ച് ബെഡ്‌റൂം ഉൾപ്പെടുന്ന മൂന്ന് നില വിടാണിത്. കൊച്ചിൻ ഹനീഫയുടെ ഓർമകൾ തങ്ങി നിൽക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും പുരസ്കാരങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. 2010 ഫെബ്രുവരിയിൽ ആയിരുന്നു കൊച്ചിൻ ഹനീഫയുടെ വിയോ​ഗം. ഹനീഫ മരിക്കുമ്പോൾ കുട്ടികൾക്ക് നാല് വയസായിരുന്നു പ്രായം. സ്വത്തുക്കൾ നിയമക്കുരുക്കിലായിരുന്നു. ഇതോടെ കടവന്ത്രയിലെ വാടകവീട്ടിലേക്ക് ഇവർ മാറി. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടിക്കാൻ ദിലീപ് അനുവാദം നൽകി. ഇതിൽനിന്നുള്ള വരുമാനം ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ മലയാള സിനിമയിലെ പ്രതിഭാധനരായ വലിയൊരു നിരയുടെ ഭാഗമായിരുന്നു കൊച്ചിന്‍ ഹനീഫയും. കൊച്ചിന്‍ കലാഭവനിലൂടെയാണ് അദ്ദേഹത്തിന്‍റെ തുടക്കം.1972ൽ അഴിമുഖം എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറി. തുടക്കം വില്ലന്‍ വേഷങ്ങളിലൂടെ. പിന്നീട് ചിരിപ്പടങ്ങളുടെ അമരത്തേക്ക്. സ്വതസിദ്ധമായ ശൈലിയില്‍, ലഭിച്ച എല്ലാ വേഷങ്ങളും മനോഹരമാക്കി നമ്മെ രസിപ്പിച്ചു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഒടുവില്‍ എല്ലാവരേയും തന്നിച്ചാക്കി 2010 ഫെബ്രുവരി 2ന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming