
മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങള്‍ മിക്കതും വേറിട്ട കാഴ്‍ചകളായി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ സംഭവിക്കുന്ന അത്ഭുതത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ചര്‍ച്ചയാകുകയാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബലിനിലെ ആടിന്റെ രംഗം നേരത്തെ ആലോചിച്ച് ചെയ്‍തത് അല്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയിരിക്കുന്നത്.
ആദ്യത്തെ മല്ലനുമായുള്ള വാലിബന്റെ യുദ്ധത്തിന് ശേഷം നടന്ന സംഭവങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ഹാപ്പി ഫ്രെയിംസിന്റെ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്. വാലിബൻ കല്ലെടുത്ത് എറിയുന്ന രംഗത്തിന് ശേഷം കാണിക്കുന്നത് ഒരാള്‍ ഭക്ഷണം കഴിക്കുന്നതാണ്. കല്ല് പതിക്കുന്നത് അവിടെയാണ്. അയാള്‍ അത് നോക്കുമ്പോള്‍ അതേ രംഗത്ത് ആട് ഭക്ഷണം കഴിക്കാൻ എത്തിയതും കാണാം. വാലിബനില്‍ ആട് വന്നത് ആക്ഷൻ പറഞ്ഞതിനാല്‍ അല്ല എന്ന് തമാശയായി വ്യക്തമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആമേനില്‍ ഒരു ഇടിമിന്നല്‍ ആഗ്രഹിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ ക്യാമറയില്‍ പതിഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍തത് നായകനാണ്. ഇന്ദ്രജിത്തായിരുന്നു നായക വേഷത്തില്‍ എത്തിയത്. ഈ മൗ യൗ എന്ന ചിത്രത്തിനും ജല്ലിക്കെട്ടിലും നൻപകല്‍ നേരത്ത് മയക്കത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചിട്ടുണ്ട്. നാല്‍പ്പത്തിയൊമ്പതാമത് ഗോവ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഈ മ യൗവിലൂടെ സുവര്‍ണ മയൂരവും ഐഎഫ്എഫ്‍കെയില്‍ സുവര്‍ണ ചകോരവും നേടിയിരുന്നു.. ജല്ലിക്കെട്ടിലൂടെ വീണ്ടും ലിജോ മികച്ച സംവിധായകനുള്ള അവാര്‍ഡായ സുവര്‍ണ ചകോരം കേരള അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ നേടിയിരുന്നു. മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നതാണെങ്കിലും തിയറ്ററുകളില്‍ വിജയിച്ചില്ല.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ നിലവില്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് സ്‍ട്രീമിംഗ്. ഒടിടിയില്‍ മികച്ച പ്രതികരണം മോഹൻലാല്‍ ചിത്രത്തിന്റെ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗവും വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക