ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം.
മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമായിരിക്കും മാമാങ്കമെന്ന് ആരാധകര്‍ കരുതുന്നു. എന്നാല്‍ മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകൻ പദ്‍മകുമാര്‍ പറയുന്നു.
മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- പദ്‍മകുമാര്‍ പറയുന്നു.
ചരിത്രം വിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നും പദ്‍മകുമാർ പറയുന്നു.
വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.
പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.