
കോളിവുഡ് ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന നായകതാരമാണ് ശിവകാര്‍ത്തികേയന്‍. പ്രേക്ഷകപ്രിയം നേടി ബോക്സ് ഓഫീസില്‍ ശ്രദ്ധേയ വിജയങ്ങള്‍ ഉണ്ടാക്കുന്നു എന്നതുതന്നെ അതിന് കാരണം. ശിവകാര്‍ത്തികേയന്‍റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മാവീരന്‍ ആണ് ചിത്രം. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ട്വിറ്ററില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
ചിത്രത്തിന്‍റെ ആദ്യ പകുതിക്ക് ശേഷം ലക്ഷ്മികാന്ത് എന്ന നിരൂപകന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ- ഇതുവരെ ഗംഭീരം. ശിവകാര്‍ത്തികേയന് വേണ്ടി സൃഷ്ടിക്കപ്പെട്ട ചിത്രം. അദ്ദേഹം മികച്ചുനില്‍ക്കുന്നുമുണ്ട്. കോമഡി നന്നായി വര്‍ക്ക് ആയിട്ടുണ്ട്. യോഗി ബാബു വേറെ ലെവല്‍. ഫാന്‍റസി ഘടകങ്ങള്‍ കഥയിലേക്ക് നന്നായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ഡള്‍ ആയ നിമിഷങ്ങളൊന്നുമില്ലാത്ത മികച്ച തിരക്കഥ, ലക്ഷ്‍മികാന്ത് കുറിച്ചു. ആദ്യ പകുതി മികച്ച് നില്‍ക്കുന്നതായി ആകാശ് എന്ന പ്രേക്ഷകനും കുറിക്കുന്നു. എസ് കെ എന്ന പെര്‍ഫോമര്‍ തിരികെ എത്തിയിരിക്കുന്നുവെന്ന് സുരേഷ് എന്ന പ്രേക്ഷകന്‍ കുറിക്കുന്നു.
ചിത്രം ഉറപ്പ് ഹിറ്റ് ആണെന്ന് പോസ്റ്റര്‍ ഡിസൈനര്‍ ആയ മണിഭാരതി സെല്‍വരാജ് കുറിക്കുന്നു. കോമഡി മാസ് മസാല ചിത്രങ്ങളുടെ വിടവ് ശിവകാര്‍ത്തികേയന്‍ നികത്തിയിരിക്കുകയാണെന്നാണ് അരുണ്‍ എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ശിവകാര്‍ത്തികേയനൊപ്പം മിഷ്കിനും യോഗി ബാബുവും മികച്ച് നില്‍ക്കുന്നുവെന്നും ശബ്ദത്തിലൂടെ വിജയ് സേതുപതിയും സാന്നിധ്യമാവുന്നുവെന്നും അരുണ്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ പൊതുവെ ആദ്യദിന പ്രേക്ഷകരുടെ കൈയടി ചിത്രം നേടിയിരിക്കുന്നതായാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിന്‍. പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ വന്‍ വിജയങ്ങളാവാറുണ്ട് പൊതുവെ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍. അത് മാവീരന്‍റെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാലോകം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ