''എന്റെ മുപ്പതാമത്തെ വയസിൽ ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോൾ ഇത്രയല്ലേ ചെയ്തുള്ളൂ''.
മകൾ അഹാന കൃഷ്‍ണയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടൻ കൃഷ്‍ണകുമാർ. തനിക്ക് അൻപത്തിയെട്ടും അഹാനക്ക് മുപ്പതുമാണ് പ്രായമെന്നും തന്റെ സ്വഭാവമാണ് അവൾക്ക് കിട്ടിയിരിക്കുന്നതെന്നും കൃഷ്‍ണകുമാർ പറയുന്നു.
''ഞാൻ ചെറുപ്പത്തിൽ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നു. നിരവധി പ്രശ്നങ്ങളിൽ ചെന്നു പെട്ടിട്ടുണ്ട്. സീരിയൽ മേഖലയിൽ എന്നെ വിളിച്ചിരുന്നത് പ്രശ്നകുമാർ എന്നാണ്. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മക്കളോട് പറയും, ആരും പ്രതികരിക്കല്ലേ ആ പ്രശ്നം നല്ലതാണെന്ന്. എൻ്റെ രണ്ടാമത്തെ മകൾക്ക് അടുത്തിടെ ഒരു പ്രശ്നം ഉണ്ടായി. ഏണിവെച്ച് പിടിച്ചതാണത്. ഞങ്ങൾ ഒരേ പോക്കാണ്. എന്തായാലും ആ പ്രശ്നം നല്ല രീതിയിൽ കൈകാര്യം ചെയ്തു. മോൾക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോൾ നല്ല കാലം തുടങ്ങുന്നു, പുതിയ സ്ഥാപനം തുടങ്ങുന്നു, നല്ല രീതിയിൽ പൊയ്ക്കോണ്ടിരിക്കുന്നു. ഞാൻ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായിട്ട് വരുന്നു. നടന്ന സംഭവങ്ങൾ ഓറയെ ക്ലെൻസ് ചെയ്യുന്നതാണെന്ന് ഒരുവളേ നമ്മൾ വിശ്വസിച്ച് പോകും.
ഇപ്പോൾ വീട്ടിൽ വേറൊരു വിഷയം നടക്കുന്നുണ്ട്. കുടുംബം മുഴുവൻ എയറിലാണ്. പ്രതികരിക്കല്ലേ എന്ന് ഞാൻ പറയുന്നതിന് മുൻപേ തന്നെ അവൾ പ്രതികരിച്ചു പോയി. അപ്പോഴും ഞാൻ പറഞ്ഞു, തെറ്റില്ല എന്ന്. എന്റെ മൂത്ത മകൾ പ്രതികരിച്ചപ്പോൾ എന്നോട് പലരും പറഞ്ഞു അത് ചെയ്യണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു അത് നിങ്ങളുടെ ആംഗിളിലാണ്. ഇന്നെനിക്ക് അമ്പത്തിയെട്ടും അവൾക്ക് മുപ്പതുമാണ് പ്രായം. ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ പറയും അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന്. അങ്ങനെയാണെങ്കിൽ എന്റെ മുപ്പതാമത്തെ വയസിൽ ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോൾ ഇത്രയല്ലേ ചെയ്തുള്ളൂ. എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം, ആ നിങ്ങടെ മോള് തന്നെയാണെന്ന്. കാരണം ഞാൻ ഭയങ്കര പ്രതികരണത്തിന്റെ ആളായിരുന്നു'', സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ കൃഷ്‍ണകുമാർ പറഞ്ഞു.
