
സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമകൾ ടെലിവിഷനില്‍ പ്രദർശിപ്പിക്കരുതെന്ന ഹർജിയില്‍ നടപടിയുമായി തമിഴ്‍നാട് ഹൈക്കോടി. ലോകേഷിനും സെൻസർ ബോർഡിനും നോട്ടീസയച്ചു. മധുര ബെഞ്ചിന്റേതാണ് നടപടി. ലോകേഷ് കനകരാജിന്റെ ലിയോ എന്ന സിനിമ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അക്രമത്തെ ലോകേഷ് കനകരാജ് തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹര്‍ജിക്കാരന്റെ പരാതി. ലിയോയില്‍ സ്‍ത്രീകളെ കൊല്ലുന്നതടക്കമുള്ള അക്രമകരമായ രംഗങ്ങള്‍ കാണിക്കുന്ന ലോകേഷ് കനകരാജിന് ക്രിമിനില്‍ മനസാണ്. വിജയ്‍ നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ലിയോ എന്ന പുതിയ സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണം. ലിയോ കണ്ട് മാനസിക സമ്മര്‍ദ്ദമുണ്ടായെന്നും തനിക്ക് 1000 രൂപ നഷ്‍ടപരിഹാരമായി നല്‍കി എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്‍ത ലിയോ അടുത്തിടെ വൻ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ 620 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറുകയായിരുന്നു. രജനികാന്തിന്റെ ജയിലര്‍ എന്ന സിനിമയെയടക്കം കളക്ഷനില്‍ ലിയോ മറികടന്നിരുന്നു.
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെ ഫൈറ്റ് ക്ലബ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചതും. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായി ഫൈറ്റ് ക്ലബ് പ്രഖ്യാപിക്കുകയുമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക