
നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നടന്‍ വിനായകന്‍. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. വിനായകന്‍റെ വികലമായ കാഴ്ചപാട് എന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്‍റെ മാപ്പുപറച്ചില്‍.
വിനായകന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .
'ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താ റേറ്റെന്ന് ചോദിക്കുന്നത് കൺസന്റ് അല്ല, അപമാനം'; കുഞ്ഞില മാസില്ലാമണി
മീ ടു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സംവിധായക കുഞ്ഞില മാസില്ലാമണി. ഒരാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ലെന്ന് സംവിധായിക കുറിക്കുന്നു. ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇൻബോക്സിൽ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളതാണ്. ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകൻ, ജെന്റർ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാൾ തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണെന്നും കുഞ്ഞില ഫേസ്ബുക്കിൽ കുറിച്ചു.
വിനായകന്‍റെ പരാമര്‍ശങ്ങളോട് അപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല; വ്യക്തമാക്കി നവ്യ നായര്‍
വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ വിവാദമാകുമ്പോള്‍ പ്രതികരണവുമായി നടി നവ്യ നായര്‍ . മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
'വിനായകന്റെ പ്രകടനം ഞെട്ടിച്ചില്ല; എന്നെ അലോസരപ്പെടുത്തിയത് വികെപിയുടെ ചിരി'; ദീദി ദാമോദരൻ
മീ ടുവിനെതിരായി നടൻ വിനായകൻ നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി സിനിമാ പ്രവർത്തക ദീദി ദാമോദരൻ. വിനായകനേക്കാൾ എന്നെ അലോസരപ്പെടുത്തിയത് തൊട്ടടുത്തിരുന്ന സംവിധായകൻ വി.കെ പ്രകാശിന്റെ ചിരിയാണെന്ന് ദീദി ദാമോദരൻ ആരോപിച്ചു. വിനായകൻ കത്തിക്കയറി മീ ടൂവിന്റെ തീച്ചൂളയിൽ ദഹിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ആവർത്തിച്ച് അപമാനിക്കുന്നത് കേട്ടിട്ടും കട്ട് എന്ന് പറയാതെ ഒപ്പം കൂട്ടിരുന്ന ആ കുറ്റകൃത്യത്തിന്റെ പങ്കാളിത്തമാണ് എന്നെ വേദനിപ്പിച്ചത്. നവ്യ അഭിമുഖങ്ങളിൽ കാണിച്ച പക്വമായ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നി. നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റൻ്റെ ആ ഇരുപ്പുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകൾ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നതെന്നും ദീദി കുറിച്ചു.