
അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന്(Kottayam Pradeep) അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് പ്രിയ നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്(pradeep kottayam movies).
'വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ…
കൂടുതൽ എഴുതാനാവുന്നില്ല.. Rest in Peace', എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. 'ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
'കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ' എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, 'വളരെ അപ്രതീക്ഷിതമായ വിയോഗം.
എൻറെ നാട്ടുകാരൻ ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി സജീവ സാന്നിദ്ധ്യം ആദരാഞ്ജലികൾ', എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.
"പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ആറാട്ടിന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, "കഴിവുള്ള കലാകാരനായിരുന്നുയെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ", എന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
ഇന്ന് രാവിലെയായിരുന്നു കോട്ടയം പ്രദീപിന്‍റെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് പ്രദീപ് അവസാമായി അഭിനയിച്ചത്. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ, പ്രദീപിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചു.