'മമ്മൂട്ടിയ്ക്ക് ഗേ ആകാം, പ്രേതമാകാം...': മലയാള സിനിമയെ പ്രശംസിച്ച് ഭരദ്വാജ് രംഗൻ

Published : Sep 17, 2025, 05:56 PM IST
baradwaj rangan about mammootty

Synopsis

"മലയാളം ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്"

മലയാള സിനിമയെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗൻ. മലയാളത്തിൽ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ലെന്നും, കഥയ്ക്ക് അനുയോജ്യമായ ബജറ്റിൽ വർക്ക് ചെയ്യാൻ താരങ്ങൾ മലയാളത്തിൽ തയ്യാറാണെന്നും ഭരദ്വാജ് രംഗൻ പറയുന്നു. ഇന്നത്തെ അവസ്ഥയിലെത്താൻ സാധിച്ചത് ബജറ്റിൽ ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങളായിരുന്നുവെന്നും ഭരദ്വാജ് രംഗൻ ചൂണ്ടികാണിക്കുന്നു. മമ്മൂട്ടിയെ പോലെയൊരു സൂപ്പർ താരം ഗേ ആയി വന്നാലും വൃദ്ധനായി വന്നാലും, പ്രേതമായി വന്നാലും സ്വീകരിക്കാൻ മലയാളത്തിൽ പ്രേക്ഷകർ തയ്യാറാണെന്നാണ് റോണാക് മാങ്കോട്ടി എന്ന ചാനലിലെ ക്രിട്ടിക്സ് റൗണ്ട്ടേബിളിനിടെ ഭരദ്വാജ് രംഗൻ വ്യക്തമാക്കിയത്.

"മലയാളത്തില്‍ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ ആളുകള്‍ തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താന്‍ സാധിക്കില്ലായിരുന്നു.

മലയാളസിനിമക്ക് എന്തും സാധ്യമാണ്. കാരണം അവിടെ ബജറ്റിനെക്കുറിച്ചുള്ള ചിന്തയില്ല. ബിഗ് ബജറ്റ് സിനിമകളിലൂടെ അവര്‍ പരീക്ഷണം നടത്താന്‍ ശ്രമിക്കാറില്ല. നല്ല സബ്ജക്ടുകള്‍ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്താൻ വേണ്ടി മാത്രമേ മലയാളത്തില്‍ ശ്രമിക്കുകയുള്ളൂ. നല്ല രീതിയില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷേ, സിനിമ നല്ല രീതിയില്‍ പുറത്തിറങ്ങാന്‍ അവര്‍ ബജറ്റില്‍ വിട്ടുവീഴ്ചക്ക് തയാറാകുന്നുമുണ്ട്. എമ്പുരാന്‍ എന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയത്. അതിനനുസരിച്ചുള്ള സ്വീകാര്യത ആ സിനിമക്ക് ലഭിച്ചു. മലയാളം ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്." ഭരദ്വാജ് രംഗൻ പറയുന്നു.

'മമ്മൂട്ടിക്ക് ഗേ ആയും പ്രേതമായും വേഷമിടാം'

"തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളിലേതുപോലെ താരാരാധനയൊന്നും മലയാള സിനിമയിലില്ല, അവിടെ കാര്യങ്ങളിൽ കുറച്ച് മാറ്റമുണ്ട്, ഉദാഹരണത്തിന് രജിനികാന്തിന് അസാധ്യ കഴിവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പ്രത്യേക ഇമേജിനപ്പുറത്ത് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ആരും ധൈര്യപ്പെടില്ല. അവിടെയാണ് മലയാള സിനിമ വ്യത്യസ്തമാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും പലപ്പോഴും തങ്ങളുടെ ഇമേജിനെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അതിലും മമ്മൂട്ടിയെപ്പോലെ ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അയാള്‍ക്ക് ഗേ ആയി വേഷമിടാം, വൃദ്ധനായും ചെറുപ്പക്കാരനായും വേഷമിടാം, പ്രേതമായി വന്നാല്‍ പോലും പ്രേക്ഷകര്‍ അത് സ്വീകരിക്കും. അത്രയും വലിയ താരം അങ്ങനെയെല്ലാം വന്നാല്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാണ്." ഭരദ്വാജ് രംഗൻ കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ