
കേരളത്തിനു പുറത്തും മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയ്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യുകെ, അയര്‍ലാന്റ് ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കുകയാണ്. മലയാളത്തില്‍ നിന്ന് എത്തിയ സിനിമകളുടെ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ഇനി ടൊവിനോയുടെ 2018 മാത്രമാണ് ഉള്ളത് എന്ന് ട്രേഡ് അനലിസ്റ്റുകളായ ഫോറം കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നേട്ടമുണ്ടാക്കിയ പ്രേമലു സിനിമയെ കളക്ഷനില്‍ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പ്.
യുകെയിലും അയര്‍ലാന്റിലുമായി ആകെ 2.15 കോടി രൂപ നേടി മമ്മൂട്ടിയുടെ ഭ്രമയുഗം പത്താം സ്ഥാനത്ത് നില്‍ക്കുന്നു. യുകെയിലും അയര്‍ലാന്റിലെയും ബോക്സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് 2.17 കോടി രൂപ നേടി മലയാള സിനിമകളില്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്. തൊട്ടുമുന്നിലുള്ള പുലിമുരുകന്റെ നേട്ടം 2.34 കോടി രൂപയാണ്. ഏഴാമതുള്ള ആര്‍ഡിഎക്സ് നേടിയതാകട്ടെ 2.47 കോടി രൂപയാണ്.
ആറാമതുള്ള കുറുപ്പ് നേടിയത് 2.48 കോടി രൂപയിലധികമാണ്. തൊട്ടുമുന്നിലുള്ള നേര് ആകെ 2.60 കോടി രൂപയും നേടി. നാലാമതും മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് ഇടംനേടിയിരിക്കുന്നത്. ലൂസിഫര്‍ ആകെ നേടിയത് 2.81 കോടി രൂപയാണ്.
അടുത്തിടെ മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയ പ്രേമലു യുകെയില്‍ നിന്നും അയര്‍ലാന്റില്‍ നിന്നുമായി ആകെ 3.92 കോടി രൂപയിലധികം നേടി മുന്നേറുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സാകട്ടെ ആകെ 4.80 കോടി രൂപ നേടി വൻ കുതിപ്പാണ് നടത്തുന്നത്. ടൊവിനോ തോമസിന്റെ 2018 ആകെ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കിയിരുന്നു. യുകെയിലും, അയര്‍ലാന്റില്‍ നിന്നും 7.89 കോടി രൂപയില്‍ അധികമാണ് ടൊവിനോ വേഷമിട്ട 2018 നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക