
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഇറങ്ങും മുന്‍പ് അതിന്‍റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റും എന്നത്. ചിത്രം ഇറങ്ങി ഒരു വാരം കഴിയുമ്പോള്‍ ആ വാക്ക് പൊന്നാകുന്ന കാഴ്ചയാണ് മലയാള സിനിമ കാണുന്നത്. കേരളത്തില്‍ മാത്രം അല്ല തമിഴ്നാട്ടില്‍ ഡബിള്‍ ഡിജിറ്റ് കോടി അടിക്കുന്ന ആദ്യ മലയാള ചിത്രം ആകാന്‍ പോവുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.
കമല്‍ ഹാസന്‍റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ചിത്രത്തിന് തമിഴകത്ത് വന്‍ ഹൈപ്പാണ് നല്‍കിയത്. ബുധന്‍, വ്യാഴം ദിനങ്ങളില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. വാരാന്ത്യത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലും മഞ്ഞുമ്മല്‍ ബോയ്സ് തന്നെയാണ് മുന്നില്‍.പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. തമിഴകത്തെ മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കുന്ന തരംഗം അതുപോലെ പകര്‍ത്തുന്നതാണ് ചെന്നൈയിലെ വെട്രി തീയറ്റര്‍ ഉടമ രാകേഷ് ഗൗതമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റ്.
തന്‍റെ എക്സ് പോസ്റ്റില്‍ രാകേഷ് പറയുന്നത് ഇതാണ്. "വെട്രി തീയറ്ററിന്‍റെ ചരിത്രത്തില്‍ ആദ്യമായി തമിഴിലേക്ക് ഡബ്ബ് ചെയ്യാത്ത ഒരു മലയാള ചിത്രം ഞങ്ങളുടെ രണ്ട് സ്ക്രീനിലും ഹൗസ്ഫുള്ളായി ഓടി കൊണ്ടിരിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഒരു തമിഴ് സിനിമയും ഇത്രയും ബുക്കിംഗ് ഒരു തമിഴ് ചിത്രത്തിനും ലഭിച്ചിട്ടില്ല. പരീക്ഷ കാലത്ത് പോലും ആളുകള്‍ തീയറ്ററിലേക്ക് എത്തുന്നു. തമിഴ് സിനിമയെ മലയാള സിനിമ പ്രേമലു ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ ചിത്രവും വച്ച് ഞെരിക്കുകയാണ്. കോളിവുഡിന് ഇത് ചിന്തിക്കാനുള്ള സമയമാണ്".
മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം.