
സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് എംഎൽഎ എംഎം മണി. സിനിമ കാണാൻ വളരെ ഇഷ്ടമുള്ള ആളാണ് താനെന്നും മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരെ ഒത്തിരി ഇഷ്ടമാണെന്നും എംഎം മണി പറഞ്ഞു. ഇനി സിനിമയിൽ അഭിനയിക്കണ്ടെന്ന് പാർട്ടി തീരുമാനിച്ചുവെന്നും അതിന് ശേഷം പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സിനിമയിൽ അഭിനയിക്കേണ്ടാന്ന് പാർട്ടി തീരുമാനിച്ചു. പിന്നീട് അഭിനയിക്കാൻ അവസരം വന്നുമില്ല ഞാൻ പോയുമില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും ദിലീപിനെയും എനിക്ക് ഇഷ്ടമാണ്. കലാകാരന്മാർ എന്ന നിലയിൽ ഇഷ്ടമാണ്. നടന്മാരെ നടന്മാരായിട്ട് കണ്ടാമതി. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ട്. മമ്മൂട്ടിയോട് പിന്നെ രഹസ്യമായ കാരണം കൊണ്ടും ഇഷ്ടമാണ്. അതാണ് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം. നടിമാരിൽ എനിക്ക് ലളിത, പദ്മിനി, രാഗിണി ഇവരെയൊക്കെ ഇഷ്ടമായിരുന്നു. നടന്മാരിൽ സത്യൻ, നസീർ, പിന്നെ മമ്മൂട്ടി. അതൊക്കെ പിന്നത്തെ തലമുറയിലുള്ളവരാണ്. കലാകാരന്മാരെ എല്ലാവരെയും ഇഷ്ടമാണ്", എന്നാണ് എം എം മണി പറഞ്ഞത്.
"സ്ഥിരം സിനിമ കാണുന്ന ആളായിരുന്നു ഞാൻ. ഒരു സിനിമ തന്നെ പല തവണ കണ്ടിട്ടുണ്ട്. നല്ല കഥയുള്ള എല്ലാ സിനിമകും കാണും അവ ഇഷ്ടവുമാണ്. കാതൽ കണ്ടെന്നാണ് എന്റെ ഓർമ. നേര് കണ്ടിരുന്നു. മലൈക്കോട്ടൈ വാലിബനും കണ്ടു. എന്തെങ്കിലും ഒരു നേരംമ്പോക്ക് വേണ്ടേ", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു എം എം മണിയുടെ പ്രതികരണം.
'അജയ് ദേവ്ഗണിന്‍റെ അല്ല, ദൃശ്യം ലാലേട്ടന്‍റേത്, ഇത് നീതികേട്'; രോഷത്തോടെ മലയാളികൾ, കാരണം ഇതാ..
ഇരുവഴി തിരിയുന്നിടം എന്ന ചിത്രത്തിലാണ് എം എം മണി അഭിനയിച്ചത്. 2015ൽ ബിജു സി കണ്ണന്റെ സംവിധാനത്തിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കലാഭവൻ മണി ആയിരുന്നു നായകൻ. ശ്രീകുമാർ,സുരഭി ലക്ഷി,ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.