
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതി ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര നിറവിൽ ഭാര്യ സുചിത്രയുമായി കേക്ക് പങ്കിടുന്ന മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. ഇന്നലെ ചെന്നൈയിലെ വീട്ടിലായിരുന്നു മോഹൻലാൽ ഇന്ന് കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. നന്ദി എന്ന ക്യാപ്‌ഷനോടെ മോഹൻലാൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ചിത്രം പങ്കുവച്ചത്.
അടൂർ ഗോപലകൃഷ്ണന് ശേഷം ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്ന മലയാളി മോഹൻലാലാണ്. ചൊവ്വാഴ്ച ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും. മോഹൻലാൽ എന്ന നടന് ഇനിയും ദൂരങ്ങൾ കീഴടക്കാനുണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ നിമിഷ നേരം കൊണ്ട് ആ വാക്കുകൾ വൈറലായിരുന്നു. ഈ കീരീടം നീ അർഹിച്ചതാണെന്നും സിനിമയെ ശ്വസിക്കുകകയും സിനിമയിൽ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാർത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു സഹോദരനോടുള്ള മമ്മൂട്ടിയുടെ സ്നേഹം കണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളും കൈയടിച്ചു.
ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷം ഏറ്റുവാങ്ങുന്നുവെന്നാണ് പുരസ്‌കാര നിറവിൽ മോഹൻലാൽ പറഞ്ഞത്. 48 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ തന്നെ സ്നേഹിക്കുന്നവർക്ക് തിരികെ കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ് എന്ന് മോഹൻലാൽ പറഞ്ഞു.
മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാലെന്നും. മോഹൻലാലിൻറെ നേട്ടങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി മോഹൻലാലിനെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല. നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വമാണ് മോഹൻലാൽ ചിത്രമായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയത്. കെ ആർ സുനിൽ എഴുതി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഈ വർഷത്തെ മോഹൻലാലിൻറെ ആദ്യ വിജയ ചിത്രമായിരുന്നു.