
മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ നടത്തുകയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഹേറ്റ് ക്യാംപെയ്‍ൻ നടത്തുന്നത് എന്തുകൊണ്ടെന്നറിയില്ല. മലൈക്കോട്ടൈ വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത് എന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മലൈക്കോട്ടൈ വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നയം വ്യക്തമാക്കിയത്.
നമ്മുടെ കാഴ്‍ച മറ്റുള്ളവരുടെ കണ്ണിലൂടെയാകരുതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു. നെഗറ്റീവ് റിവ്യു എനിക്ക് പ്രശ്‍നമല്ല. സിനിമ കണ്ട് അഭിപ്രായം പറയണം. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പ്രീക്വലും സീക്വലും തനിക്ക് ആലോചിക്കാൻ കഴിയില്ല എന്നും ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഇന്നലെ രാവിലെ വാലിബന്റെ ഫസ്റ്റ് ഷോ മുതല്‍ ആക്രമണം നടക്കുന്നു. ഇത്തരം അഭിപ്രായങ്ങള്‍ സത്യം ആകണമെന്നില്ലെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചൂണ്ടിക്കാട്ടി. രാവിലെ ആറുമണിക്കത്തെ പ്രേക്ഷകരും വൈകിട്ട് വരുന്ന പ്രേക്ഷകരും രണ്ടും രണ്ടാണ് എന്നും വ്യക്തമാക്കുന്നു ലിജോ ജോസ് പെല്ലിശ്ശേരി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രാവിലെ സിനിമയുടെ ഷോ കാണുന്ന പ്രേക്ഷകര്‍ പ്രചരിപ്പിക്കുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും അത് പ്രതിഫലിക്കുന്നു. എന്തിനാണ് വിദ്വേഷം നടത്തുന്നത് എന്നും ചോദിക്കുന്നു ലിജോ ജോസ് പെല്ലിശ്ശേരി. വൈരാഗ്യമെന്തിന്, വലിയ പ്രൊഡക്ഷൻ വാല്യുവുള്ള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഇന്ന് വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയോടെ എത്തിയതാണ് മലൈക്കോട്ടൈ വാലിബൻ. വാലിബനായി നിറഞ്ഞുനില്‍ക്കുകയാണ് നായകൻ മോഹൻലാല്‍. സമ്മിശ്ര പ്രതികരണമാണ് വാലിബന് ലഭിക്കുന്നത്. എന്നാല്‍ മലൈക്കോട്ടൈ വാലിബൻ ഒരു ദൃശ്യ വിസ്‍മയമാണ് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക