
ബംഗളൂരു: ജയിലിൽ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കോടതിയിൽ പരാതിപ്പെട്ട് നടൻ ദര്‍ശൻ. വീഡിയോ കോൺഫറൻസിംഗിലൂടെ 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായ ദർശൻ, തനിക്ക് വിഷം നൽകി ഈ ദുരിതജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി. രേണുക സ്വാമി കൊലക്കേസിലാണ് നടൻ ദര്‍ശൻ അറസ്റ്റിലായത്.
“ദിവസങ്ങളായി ഞാൻ സൂര്യപ്രകാശം കണ്ടിട്ടില്ല, എന്‍റെ കൈകളിൽ പൂപ്പൽ വന്നു, വസ്ത്രങ്ങൾക്ക് ദുർഗന്ധമുണ്ട്. എനിക്ക് ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ദയവായി എനിക്ക് വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസ്സഹമായിരിക്കുന്നു,” ദർശൻ കോടതിയിൽ പറഞ്ഞു. ഇതിന് മറുപടിയായി, 'അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയില്ല, അത് സാധ്യമല്ല' എന്ന് ജഡ്ജി പറഞ്ഞു.
കൊലപാതകവും അറസ്റ്റും
33കാരനായ രേണുക സ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2024 ജൂണിലാണ് ദർശൻ അറസ്റ്റിലായത്. ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ഒരു ഷെഡിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് മരിച്ച നിലയിൽ ഓടയിൽ കണ്ടെത്തുകയുമായിരുന്നു.
ദർശന് 2024 ഡിസംബറിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 14-ന് സുപ്രീം കോടതി ഈ ജാമ്യം റദ്ദാക്കി. കൂടാതെ, ജയിലിൽ ദർശന് പ്രത്യേക പരിഗണന നൽകരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് ദർശനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്യുകയാണ്.
കൂടാതെ, കേസിൽ 13, 14 പ്രതികളുടെ വിടുതൽ ഹർജികളും കോടതി പരിഗണിച്ചു. ഈ കേസിലെ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തുന്നതിനുള്ള തീയതി സെപ്റ്റംബർ 19-ലേക്ക് മാറ്റി. ബല്ലാരി ജയിലിലേക്ക് മാറ്റുന്നത് ഒഴിവാക്കണമെന്നും മെത്തയും കിടക്കയും വേണമെന്നും ആവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ