
നൂറിലധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം. ഇതായിരുന്നു മൂൺവാക്ക് എന്ന സിനിമയുടെ യുഎസ്പി. ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രവും. അപ്ഡേറ്റുകളിൽ നിന്നും നൊസ്റ്റാർജിയ ഉണർത്തുന്ന ചിത്രമാകുമിതെന്ന് ഉറപ്പ് നൽകിയിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം തിയറ്ററുകളിൽ എത്തുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാൻ പടത്തിന് സാധിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ മൂൺവാക്ക് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയിൽ എത്താൻ ഒരുങ്ങുന്നത്.
മെയ് 30ന് ആയിരുന്നു മൂൺവാക്ക് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് മുപ്പത്തി ഒൻപതാം ദിവസമാണ് ചിത്രം ഒടിടിയിലേക്ക് വരാൻ ഒരുങ്ങുന്നത്. ജൂലൈ 8ന് ആണ് പടത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെങ്ങും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം.
വിനോദ് എ കെ ആണ് ചിത്രം സംവിധാനം ചെയ്തത്. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് മൂൺവാക്കിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും സിനിമയിൽ വേഷമിട്ടിരുന്നു.
ആദ്യവാരം 140ൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു മൂൺവാക്ക്. എന്നാൽ രണ്ടാം വാരമായപ്പോഴേക്കും അത് 12 ആയി ചുരുങ്ങിയത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്ത് എത്തിയിരുന്നു. "മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്. ആദ്യ ആഴ്ച- 140 തിയറ്ററുകള്‍. രണ്ടാം ആഴ്ച 12 തിയറ്ററുകള്‍",എന്നായിരുന്നു ലിജോ പറഞ്ഞത്. സിനിമ കണ്ടവർ അഭിപ്രായം അറിയിക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിച്ച ചിത്രമാണ് മൂൺവാക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ