ഒന്നര മണിക്കൂറിലധികം ഞാൻ ബാത്ത്റൂമില്‍ കയറി കരഞ്ഞു; നാട്ടു നാട്ടു കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്

By Web TeamFirst Published Jan 17, 2023, 11:33 AM IST
Highlights

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

ഹൈദരാബാദ്: കഴിഞ്ഞ ആഴ്ച ഒറിജിനല്‍ സോംഗിനുള്ള  ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയത് ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനമാണ്. ആർആർആർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ​ഗാനത്തിന് സം​ഗീതം നൽകിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ നിമിഷത്തില്‍ വിട്ടുപോയ ഒരു പേരുണ്ട് ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. താന്‍ നൃത്തം ഒരുക്കിയ ഗാനത്തിന് രാജ്യാന്തര പുരസ്കാരം ലഭിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യയിലെ തിരക്കേറിയ കൊറിയോഗ്രാഫറായ പ്രേം രക്ഷിത്.

“ഞാൻ അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയി. ഒന്നര മണിക്കൂറിലധികം ഞാൻ ബാത്ത്റൂമില്‍ കയറി കരഞ്ഞു. അസാധ്യമെന്ന് തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലി സാറിന്‍റെ കഠിനാധ്വാനം കൊണ്ടാണ്. എനിക്ക് വലിയ സന്തോഷമാണ് ലഭിച്ചത്. നായകന്മാരായ ജൂനിയർ എൻടിആറും , രാം ചരണും ഈ സംഭവിച്ചതിനെല്ലാം കാരണമാണ്. അവര്‍ രണ്ടും നല്ല ഡാന്‍സര്‍മാരാണ്. ഈ നൃത്തത്തിന്‍റെ എല്ലാ ഭാരവും താങ്ങിയതും അതിന്‍റെ വിജയവും കീരവാണി സാറിന്‍റെ മ്യൂസിക്കിനാണ്" -പ്രേം രക്ഷിത് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 

രാജമൗലി സാര്‍ എന്താണ് വേണ്ടത്, എന്താണ് നടക്കുന്നത് അടക്കം എല്ലാ ആശയങ്ങളും ഈ ഗാനത്തിന്‍റെതായി വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗും റിഹേസലും അടക്കം 20 ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. രണ്ട് മാസം എടുത്താണ് ഇതിന്‍റെ സ്റ്റെപ്പുകള്‍ തയ്യാറാക്കിയത്. പക്ഷെ നായകന്മാര്‍ തങ്ങളുടെ ഷെഡ്യൂളില്‍ ഒരു ബ്രേക്കും എടുക്കാതെ അത് പൂര്‍ത്തിയാക്കി -പ്രേം രക്ഷിത് പറഞ്ഞു. 

നായകന്മാരായ രാംചരണും, ജൂനിയര്‍ എന്‍ടിആറും ഈ ഗാനത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ ചെയ്തു. രാജമൗലി സാറും മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ ആറുമുതല്‍ രാത്രി 10വരെ അദ്ദേഹം ഞങ്ങളൊടൊപ്പം ഉണ്ടാകും. രണ്ട് നടന്മാരും ഒരാള്‍ സിംഹം ആണെങ്കില്‍ മറ്റൊരാള്‍ ചീറ്റ എന്ന നിലയിലാണ് മത്സരിച്ച് ഡാന്‍സ് കളിച്ചത് -പ്രേം രക്ഷിത് കൂട്ടിച്ചേര്‍ക്കുന്നു.

ഹൈദരാബാദില്‍ ജനിച്ച് പുതുച്ചേരിയില്‍ വളര്‍ന്ന രക്ഷിത്, നാട്ടു നാട്ടു എന്ന ഗാനത്തിന് വേണ്ടി താന്‍ 118 സ്റ്റെപ്പുകള്‍ ചിട്ടപ്പെടുത്തിയെന്ന് പറയുന്നു. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് ചെയ്യാറ്. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ സ്റ്റെല്‍ ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടപ്പിലാക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് നടന്നു -പ്രേം രക്ഷിത് പറയുന്നു. 

ആര്‍ആര്‍ആര്‍ ഓസ്കാര്‍ നേടണം എന്നതാണ് തന്‍റെ ആഗ്രഹം എന്ന് പ്രേം രക്ഷിത്  കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്ന തനിക്ക് ആഗോളതലത്തിലുള്ള അവസരങ്ങള്‍ ആര്‍ആര്‍ആര്‍ തുറന്നുതരുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. 

ജയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' രണ്ട് തവണ കണ്ടു, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

ആര്‍ആര്‍ആര്‍ കളിക്കുന്ന തീയറ്റര്‍ കത്തിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് നിലപാട് മാറ്റി.!

click me!