
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. സിനിമാ മേഖലയില്‍ നിന്ന് പല പ്രമുഖരും കൊണ്ട സുരേഖയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യ തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
മുന്‍ ഭാര്യയോടും തന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നാഗ ചൈതന്യയുടെ പ്രതികരണം. ജീവിതത്തില്‍ എടുക്കേണ്ടിവരുന്നതില്‍ ഏറ്റവും വേദനാജനകവും നിര്‍ഭാഗ്യകരവുമായ തീരുമാനമാണ് വേര്‍പിരിയലിന്‍റേത്. ഏറെ ആലോചിച്ചതിന് ശേഷമാണ് വേര്‍പിരിയാനുള്ള തീരുമാനം ഞാനും എന്‍റെ മുന്‍ ഭാര്യയും ചേര്‍ന്ന് എടുത്തത്. വ്യത്യസ്തങ്ങളായ ജീവിത ലക്ഷ്യങ്ങളുള്ള രണ്ട് മുതിര്‍ന്ന മനുഷ്യര്‍ ബഹുമാനത്തോടെയും അന്തസ്സോടെയും മുന്നോട്ട് പോവാനായി സമാധാനത്തോടെ എടുത്ത ഒരു തീരുമാനമായിരുന്നു അത്.
അത് എന്തുതന്നെ ആയാലും, അടിസ്ഥാനമില്ലാത്തതും പരിഹാസ്യവുമായ പല ഗോസിപ്പുകളും ഞങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഉണ്ടായി. എന്‍റെ മുന്‍ ഭാര്യയോടും എന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം മൂലമാണ് ഇതേക്കുറിച്ചൊക്കെ ഞാന്‍ നിശബ്ദത തുടര്‍ന്നത്. ഇന്ന്, മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് മാത്രമല്ല, അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്. സ്ത്രീകള്‍ പിന്തുണയും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്. വാര്‍ത്താ തലക്കെട്ടുകള്‍ക്കുവേണ്ടി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ തീരുമാനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ച് ചൂഷണം ചെയ്യുന്നത് ലജ്ജാകരമാണ്, നാഗ ചൈതന്യ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ