കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു
സൂപ്പര്‍താരങ്ങള്‍ക്ക് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കുക ഏത് സിനിമാമേഖലയിലും ദുര്‍ലഭമാണ്. മലയാളത്തിലും ഒരുകാലത്ത് അങ്ങനെ ആയിരുന്നുവെങ്കില്‍ ഇന്ന് അതിന് വ്യത്യാസം ഉണ്ടാവുന്നുണ്ട്. അതിന്‍റെ പ്രത്യക്ഷ ഉദാഹരണം ആവുകയാണ് മമ്മൂട്ടി. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിങ്ങനൊയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഫിലിമോഗ്രഫി. ഈ വര്‍ഷം അദ്ദേഹത്തിന്‍റേതായി ആദ്യം പുറത്തെത്തിയ ചിത്രം അതുല്യ പ്രകടനത്തിന്റെ പേരില്‍ പ്രേക്ഷകരുടെ കൈയടി നേടുകയാണ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് ആ ചിത്രം.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. ഫെസ്റ്റിവലിന് കൈയടി നേടിയ ചിത്രം തിയറ്ററില്‍ കാണാന്‍ ആളുണ്ടാവില്ലെന്ന മുന്‍വിധിയെ മറികടന്ന് എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റ് രണ്ട് വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയാണ് ലിജോ ചിത്രം. യുകെ, ഓസ്ട്രേലിയ റിലീസിന് തയ്യാറെടുക്കുകയാണ് നന്‍പകല്‍. ജനുവരി 27 മുതലാണ് പ്രദര്‍ശനം തുടങ്ങുക. ഇതില്‍ യുകെയില്‍ മാത്രം 27 സ്ക്രീനുകളുണ്ട് ചിത്രത്തിന്.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.