
സിനിമയില്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതമായിരുന്നു നടി കവിയൂര്‍ പൊന്നമ്മയുടേത്. സത്യന്‍റെയും നസീറിന്‍റെയും കൊട്ടാരക്കര ശ്രീധരന്‍ നായരുടെയുമൊക്കെ ഒപ്പം സിനിമാജീവിതം ആരംഭിച്ച അവര്‍ മമ്മൂട്ടി- മോഹന്‍ലാല്‍ തലമുറയ്ക്ക് ശേഷം എത്തിയ അഭിനേതാക്കള്‍ക്കൊപ്പവും അഭിനയിച്ചു. തലമുറ ഭേദമില്ലാതെ സഹപ്രവര്‍ത്തകരോട് ഹൃദയബന്ധം സൂക്ഷിച്ച ആളുമായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയോട് തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് കുറിക്കുകയാണ് നടി നവ്യ നായര്‍. അവസാനമായി കാണാന്‍ കഴിയാതെ പോയതിന്‍റെ വേദനയാണ് നവ്യ നായര്‍ പങ്കുവെക്കുന്നത്.
വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ... അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ... കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!, നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് വൈകിട്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ അഭിനേത്രിയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ALSO READ : 20-ാം വയസില്‍ സത്യന്‍റെ അമ്മയായി തുടക്കം; പിന്നീട് മോളിവുഡിന്‍റെ അമ്മ മുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ