
രാഷ്ട്രീയക്കാർ ഉൾപ്പടെ സമൂഹത്തിലെ പല തട്ടിലുള്ളവർക്കും വ്യാജനിർമ്മിതി മൂലം പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അവരുടെ കുടുംബത്തേയും ബാധിക്കുമെന്നും, അതുപോലൊരു കുടുംബത്തിന്റെ കഥയാണ് പ്രതിഛായ എന്നും നിവിൻ പോളി പറഞ്ഞു. ഉണ്ണികൃഷ്‍ണൻ ബി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’ മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അവതാരക രജ്ഞിനി ഹരിദാസ് ചിത്രത്തിലെ പ്രധാന താരങ്ങളുമായി നടത്തിയ ഡിന്നർ മീറ്റിൽ സംസാരിക്കവെയാണ് നിവിൻ പോളി സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവച്ചത്.
എല്ലാവർക്കും ഒരു പ്രതിഛായ ഉണ്ട്. അത് പലകാരണങ്ങളാൽ നഷ്ടപ്പെട്ട് പോകാം. വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം. ശരിയായ ആരോപണങ്ങൾ കാരണമോ, വ്യാജനിർമ്മിതി കാരണമോ അത് സംഭവിക്കാം. പക്ഷെ ഈ പ്രതിഛായ നഷ്ടത്തിന്റെ ബാക്കിപത്രം അനുഭവിക്കേണ്ടിവരുന്നത് ആ വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും കൂടെയാണ്. അതിനെക്കുറിച്ചാണ് പ്രതിഛായ എന്ന സിനിമ സംസാരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാർക്കും ഒരു കുടുംബമുണ്ട്. അവർക്കെതിരെ വരുന്ന ആരോപണങ്ങളിൽ കുടുംബവും പെട്ടുപോകുന്നുണ്ട്. ഇതാണ് പ്രതിഛായയുടെ കഥയെന്നും നിവിൻ പോളി പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണത അവതരിപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നായകൻ വൈറ്റ്, വില്ലൻ ബ്ലാക്ക് എന്ന രീതിയല്ല. എല്ലാവർക്കും ഗ്രേ ഷേഡുകളാണ്. ഈ സിനിമയിൽ വില്ലനിലും ഒരു നായകൻ ഉണ്ട്,” എന്നും നിവിൻ വ്യക്തമാക്കി.
സാധാരണ സിനിമകളിൽ ചില ബന്ധങ്ങൾക്കാണ് കൂടുതൽ ആഴം ലഭിക്കുന്നതെങ്കിലും ‘പ്രതിഛായ’യിൽ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസും അടിത്തറയും ഉണ്ടെന്ന് ടീമംഗങ്ങൾ അഭിപ്രായപ്പെട്ടു. ഫാമിലി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ ഡ്രാമയായിരിക്കും ചിത്രം എന്നും അവർ പറഞ്ഞു.
മണിയൻപിള്ള രാജു ചിത്രം തന്റെ കരിയറിലെ മികച്ചതും വലുതുമായ സിനിമയാണെന്ന് വിശേഷിപ്പിച്ചു. നിവിൻ പോളിക്ക് ഇത് ഒരു മൈൽസ്റ്റോൺ ചിത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിശ്രീ അശോകൻ നാൽപ്പത് വർഷം നീണ്ട തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്ന് പറഞ്ഞു.
അതേസമയം, ആദ്യ ചിത്രം ആയിരുന്നിട്ടും തനിക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി നീതു കൃഷ്‍ണ പറഞ്ഞു. ബി. ഉണ്ണികൃഷ്‍ണൻ എന്ന സംവിധായകന്റെ നേതൃപാടവമാണ് അതിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. “ഒരു പുതുമുഖമായിട്ടും സെറ്റിൽ വളരെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചു. സംവിധായകൻ അഭിനേതാക്കളെ ഗൈഡ് ചെയ്യുകയും ഒരു കംഫർട്ടബിൾ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു,” എന്നും നീതു കൂട്ടിച്ചേർത്തു.
ചിത്രത്തിലെ നായകനും വില്ലനും കൃത്യമായ അടിത്തറയുള്ള കഥാപാത്രങ്ങളാണെന്ന് ഷറഫുദ്ധീൻ പറഞ്ഞു. സംവിധായകൻ ഉണ്ണികൃഷ്‍ണൻ ബി, സബിത ആനന്ദ്, വിഷ്‍ണു അഗസ്ത്യ, നിഷാന്ത് സാഗർ, ആർ.ജെ വിജിത, വൈശാഖ് ശങ്കർ, മേഘ തോമസ്, അനീന, ബാലതാരങ്ങളായ ധ്വനി, ഫൈസ എന്നിവർ പങ്കെടുത്തു.
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്‍ണമൂർത്തി, ദുർഗ ഉണ്ണികൃഷ്‍ണൻ എന്നിവരാണ്.
ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷന്റസ് എൽ,എൽ,പിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രാഷ്ട്രീയവും കുടുംബബന്ധങ്ങളും ചേർന്ന ഒരു ശക്തമായ ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ