'ഒരു കഥാപാത്രത്തിനും എന്നെ വെല്ലുവിളിക്കാനാവില്ല, അതാണ് കാരണം'; 2.39 മിനിറ്റില്‍ ജീവിതം പറഞ്ഞ് മമ്മൂട്ടി

Published : Jun 09, 2026, 10:05 AM ISTUpdated : Jun 09, 2026, 10:08 AM IST
no character can challenge me as actor mammootty reveals why so in video by information and boradcasting ministry

Synopsis

പത്മഭൂഷണ്‍ നേട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ വീഡിയോയില്‍ മമ്മൂട്ടി തന്‍റെ ജീവിതം പറയുന്നു

ഇത്തവണത്തെ പത്മ പുരസ്കാര പ്രഖ്യാപനങ്ങളില്‍ മലയാളികള്‍ സന്തോഷത്തോടെ കേട്ട ഒന്നായിരുന്നു മമ്മൂട്ടിയുടെ പത്മഭൂഷണ്‍ നേട്ടം. ഇപ്പോഴിതാ അതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചെയ്ത അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. വെറും 2.39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അത്രയും ചുരുക്കി എന്നാല്‍ എഫക്റ്റീവ് ആയി സ്വന്തം ജീവിതം പറയുകയാണ് മമ്മൂട്ടി. ഒരു സിനിമാ നടന്‍ ആവണമെന്ന് കുട്ടിക്കാലം മുതല്‍ തനിക്കുണ്ടായിരുന്ന ആഗ്രഹത്തെക്കുറിച്ചും അവസരങ്ങള്‍ക്കായി നടത്തിയ ശ്രമങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്.

മമ്മൂട്ടിയുടെ വാക്കുകള്‍

"എന്‍റെ അച്ഛന് ഞാന്‍ ഒരു ഡോക്ടര്‍ ആവണമെന്നായിരുന്നു. യാദൃശ്ചികമായി ഞാന്‍ ഒരു അഭിഭാഷകനും പിന്നീട് ഒരു നടനുമായി. അഭിനയിച്ച ആദ്യ ചിത്രം വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ ഒരു സിനിമാ നടനാവണമെന്ന് ഞാന്‍ ആ​ഗ്രഹിച്ചു. അതായിത്തീരാനുള്ള ശ്രമങ്ങളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കും ശ്രമങ്ങള്‍ക്കും സ്വപ്നം കാണലിനുമൊക്കെയിടയിലും അതിനോട് ഒരുതരം ആര്‍ത്തി ആയിരുന്നു എനിക്ക്. തുടക്കത്തില്‍ ചെറിയ റോളുകളും സീനുകളുമൊക്കെയാണ് എനിക്ക് കിട്ടിയത്. അഭിഭാഷകനായി പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം ഞാന്‍ വിവാഹം ചെയ്തു. അതിന് ശേഷമാണ് ഒരു വലിയ വേഷം അവതരിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്. ഭാ​ഗ്യവശാലോ നിര്‍ഭാ​ഗ്യവശാലോ ആ ചിത്രം പൂര്‍ത്തിയായില്ല. അമച്വര്‍ നായകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഞാന്‍ ഒരു മിമിക്രി കലാകാരനുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പക്ഷേ എന്‍റെ ഏറ്റവും വലിയ മോഹം സിനിമയായിരുന്നു. 

ഒരുപാട് ആളുകളെ, വിശേഷിച്ച് സംവിധായകരെ അവസരത്തിനായി ആ സമയത്ത് സമീപിച്ചിട്ടുണ്ട്. അവര്‍ എന്തെങ്കിലും കുറ്റം എന്നില്‍ കാണും. അങ്ങനെ എന്നെ തഴയും. അങ്ങനെ ദു:ഖിപ്പിക്കുന്ന സമയം ഉണ്ടായിരുന്നു. അവസാനം ഞാന്‍ എംടിയെ കണ്ടുമുട്ടി. അദ്ദേഹത്തിന് എന്നില്‍ എന്തോ ആത്മവിശ്വാസം തോന്നി. അദ്ദേഹം എനിക്ക് ഒരു വലിയ വേഷം തന്നു. അവിടുന്നങ്ങോട്ട് ഒരു പോരാട്ടമായിരുന്നു. സിനിമയെന്ന മാധ്യമത്തെ ഞാന്‍ പഠിച്ചു. അതിന്‍റെ സാങ്കേതികത മനസിലാക്കി. ഒരു സാധാരണ നടന്‍ ആവാന്‍തന്നെ ഏറെ കാലമെടുത്തു. ഒരു പെര്‍ഫെക്റ്റ് നടനാവാന്‍ വീണ്ടും വര്‍ഷങ്ങള്‍ എടുത്തു. ഒരു കഥാപാത്രത്തിനും എന്നെ വെല്ലുവിളിക്കാന്‍ ആവില്ല. കാരണം എനിക്ക് ഇതില്‍ അത്രയും ആവേശമുണ്ട്. അര്‍പ്പണമുണ്ട്. സത്യസന്ധതയുണ്ട്. ഒരു താരത്തേക്കാള്‍ കൂടുതല്‍ ഒരു നടന്‍ ആവാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചത്. ഞാന്‍ ഇപ്പോഴും ഒരു നടനാണ്. ഒരു നടനാവാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇനി അങ്ങോട്ടും ഞാന്‍ ഒരു നടനായിരിക്കും. 

 

 

എനിക്ക് രണ്ട് മക്കളാണ്. ഒരു മകനും ഒരു മകളും. മകന്‍ എന്നെപ്പോലെതന്നെ ഒരു നടനാണ്. മകള്‍ ഒരു പെയിന്‍റര്‍ ആണ്. ഭാര്യ ഒരു വീട്ടമ്മയാണ്. കുടുംബം എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സഹായിച്ചിട്ടുണ്ട്. ഒരുപാട് പുതിയ സംവിധായകരെ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ക്ക് എന്നോടൊപ്പം എന്തെങ്കിലും പുതുതായി ചെയ്യാനുണ്ടാവും. എനിക്ക് അത് മിസ് ചെയ്യണമെന്നില്ല", മമ്മൂട്ടി പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം "സ്ലം ഡോഗ് - 33 ടെംപിൾ റോഡ്" ടീസർ ശ്രദ്ധയാകര്‍ഷിക്കുന്നു
പത്ത് വർഷങ്ങൾക്ക് ശേഷം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സൂര്യ ചിത്രം 'കറുപ്പ്' ഇനി മുതൽ ഒടിടിയിൽ; സ്ട്രീമിംഗ് തിയ്യതി പുറത്ത്