
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി(Babu Antony) ചിത്രമാണ് 'പവർ സ്റ്റാർ'(Power Star). ഡെന്നിസ് ജോസഫ് (Dennis Joseph) അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു (Omar Lulu)ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു.
ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് 31 മുതൽ തുടങ്ങുമെന്ന് ഒമൽലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്. ബാബു ആന്റണിയും ആശംസ അറിയിച്ചു. 'അവസാനം ഞങ്ങൾ ഇറങ്ങുകയാണ്.!! ഒമറിനും ടീമിനും എല്ലാ ആശംസകളും നേരുന്നു. ജിപിഡി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ', എന്നാണ് അദ്ദേഹം കുറിച്ചത്.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ എന്ന് മുമ്പൊരിക്കൽ ഒമർ ലുലു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്‘, എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ
നടി ആക്രമിക്കപ്പെട്ട(Actress Attack Case) സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ(Actor Suriya). ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല.
പക്ഷേ ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.
അതേസമയം, കേസിൽ ദിലീപ് മൊബൈൽ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്. ഫോൺ കൈമാറാൻ ജനുവരി 29 ന് കോടതി ഉത്തരവിട്ടിരുന്നു. 30 ന് മുംബൈയിൽ കൊണ്ടുപോയാണ് രേഖകൾ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രേഖകൾ നശിപ്പിച്ച ശേഷമാണ് 31 ന് ഹൈക്കോടതി രജിസ്ട്രാറുടെ മുന്നിൽ ഫോൺ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ച ശേഷം പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. അഭിഭാഷകരുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ തെളിവുകൾ പ്രതികൾ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.