
ഇന്ത്യൻ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷ വാനോളം ആണ്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയാകുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷം യാഷും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാമായണയ്ക്ക് വേണ്ടി എ.ആർ.റഹ്മാനും ജർമ്മൻ സംഗീതഞ്ജൻ ഹാൻസ് സിമ്മറും കൈകോർക്കുമെന്ന് വെളിപ്പെടുത്തി നിർമാതാവ് നമിത് മല്‍ഹോത്ര. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാൻസ് സിമ്മറും ഓസ്കർ ജേതാവാണ്.
പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘രാമായണ’. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണെന്നാണ് വിവരം. രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ്, കാജൽ അഗർവാൾ തുടങ്ങിയവരാണ് അഭിനേതാക്കൾ.
രണ്ട് ഭാഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും. അടുത്തിടെ ആണ് രാവണനായി താൻ എത്തുന്ന കാര്യം യാഷ് സ്ഥിരീകരിച്ചത്. ഒരു നടനെന്ന നിലയിൽ അഭിനയിക്കാൻ ഏറ്റവും ആവേശകരമായ കഥാപാത്രമാണ് രാവണനെന്നും ആ വേഷമാകാൻ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ആയിരുന്നു യാഷ് മുൻപ് പറഞ്ഞത്. വേറെ ഏതെങ്കിലും കഥാപാത്രം ആയിരുന്നു തനിക്കവര്‍ ഓഫർ ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ വേണ്ടെന്ന് പറയുമായിരുന്നുവെന്നും യാഷ് പറഞ്ഞിരുന്നു. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കുന്നത്.
വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മധു മണ്ടേന ആയിരുന്നു. പിന്നാലെ ഇയാൾ പിന്മാറി. എന്നാല്‍ അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടര്‍ന്ന് നോട്ടീസ് ആയക്കുകയായിരുന്നുവെന്നും അതിനാണ് ചിത്രീകരണം തടസ്സപ്പെട്ടതെന്നുമാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..