
തുടരും എന്ന സിനിമയില്‍ നായികയായി ആദ്യം തീരുമാനിച്ചത് ജ്യോതികയെ ആയിരുന്നു എന്ന് നേരത്തെ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു വേള്‍ഡ് ടൂര്‍ പ്ലാൻ ചെയ്‍തതിനാല്‍ തുടരുമില്‍ വേഷമിടാൻ പറ്റാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ശോഭന നായികയായി എത്തിയത്. തുടരും കണ്ട് ജ്യോതിക വിളിച്ചെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രഞ്‍ജിത്തും വെളിപ്പെടുത്തിയിരിക്കുകയാണ്.
തുടരും കണ്ട് വിളിച്ചെന്നും ഈ സിനിമ തനിക്ക് നഷ്‍ടമായല്ലോ എന്നാണ് ജ്യോതിക ചോദിച്ചതെന്നും രഞ്‍ജിത്ത് വെളിപ്പെടുത്തി. പക്ഷേ ഞാൻ ഇപ്പോഴും പറയുന്നു ആ കഥാപാത്രത്തിലേക്ക് യോജിച്ചത് ശോഭന തന്നെയായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ആ സിനിമ ഓടും എന്ന് തന്നെ വിളിച്ച് ശോഭന പറഞ്ഞതായും രഞ്‍ജിത്ത് വെളിപ്പെടുത്തി. പ്രോഗ്രാമുണ്ടെങ്കിലും ശോഭനയുടെ ഡേറ്റുകള്‍ തനിക്ക് അയച്ചു തരികയും അതിനനുസരിച്ച് ചാര്‍ട്ട് ചെയ്യുകയുമായിരുന്നുവെന്നും രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു.
കെ ആര്‍ സുനിലിനൊപ്പം സംവിധായകൻ തരുണുമാണ് മോഹൻലാല്‍ നായകനായ തുടരുമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു തരുണ്‍ മൂര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക