
തൃശ്ശൂർ : അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് കലാകേരളത്തിന്റെ വിട. സംസ്കാരം മറ്റന്നാൾ പറവൂര്‍ ചേന്ദമംഗലത്ത് വെച്ച് നടക്കും. നാളെ രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതൽ സംഗീത അക്കാദമി ഹാളിൽ (റീജനൽ തിയ്യറ്റർ) പൊതുദർശനം. മറ്റന്നാൾ 11 -ാം തിയ്യതി 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ ഭാവഗായകനാണ് 80-ാം വയസിൽ വിട പറഞ്ഞത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിപതിനാറായിരത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തിലൂടെ ജനം ആസ്വദിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ജയചന്ദ്രന്റെ ശബ്ദം പ്രായ ഭേദമെന്യേ തലമുറകളെ സ്വാധീനിച്ചു.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
90കളിൽ സംഗീത ലോകത്തേക്ക് ശക്തമായി തിരിച്ചു വന്ന ജയചന്ദ്രൻ അവസാന നാളുകളിലും അവശതകൾ മറന്ന് സംഗീത വേദികളിൽ എത്തി. മലയാളികൾ ഒരിക്കലും മറക്കാത്ത നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ