ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
പ്രഖ്യാപന സമയം മുതൽ വിവാദത്തിൽപ്പെട്ട ജയസൂര്യ ചിത്രമാണ് 'ഈശോ'. സിനിമയുടെ പേര് ആയിരുന്നു ഇതിന് കാരണം. ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഈശോ റിലീസ് ചെയ്യുകയും ചെയ്തു. സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്.
ഈശോ എന്ന ചിത്രത്തിൽ ആദ്യം മുതൽ ഏറെ തർക്കം ഉള്ള ആളായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിർഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോൾ അന്ന് നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും പി സി ജോർജ് പറഞ്ഞു.
ഇന്നത്തെ തലമുറയിലെ മതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പി സി ജോർജ് പറഞ്ഞു.
'ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ഈ രാജകുമാരന്, വാക്കുകൾ മുറിയുന്നു'; പ്രഭുലാലിനെ ഓർത്ത് സീമ ജി നായർ
സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്. 'സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി', എന്നാണ് പിസി ജോർജിന്റെ വാക്കുകൾ പങ്കുവച്ചു കൊണ്ട് നാദിർഷ കുറിച്ചത്.