'ഇന്ത്യന്‍ സംസ്കാരത്തിന് നല്‍കിയത് വലിയ സംഭാവനകള്‍'; യേശുദാസിന് ആശംസയുമായി മോദി

By Web TeamFirst Published Jan 10, 2020, 1:39 PM IST
Highlights

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ ജെ യേശുദാസ് ജിക്ക് തന്‍റെ പിറന്നാള്‍ ആശംസകളെന്ന് മോദി ട്വീറ്റ് ചെയ്തു

ദില്ലി: എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ ജെ യേശുദാസ് ജിക്ക് തന്‍റെ പിറന്നാള്‍ ആശംസകളെന്ന് മോദി ട്വീറ്റ് ചെയ്തു. യേശുദാസിന്‍റെ മധുരസംഗീതവും ഭാവതരളമായ അവതരണവും എല്ലാ പ്രായപരിധികളിലുള്ളവര്‍ക്കും അദ്ദേഹത്തെ പ്രീയങ്കരനാക്കി.

ഇന്ത്യന്‍ സംസ്കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് ആരോഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും മോദി കുറിച്ചു. മലയാളിയുടെ സംഗീതസങ്കൽപ്പത്തിന്‍റെ മറ്റൊരു പേരായി ദാസേട്ടൻ എന്ന് വിളിക്കുന്ന കെ ജെ യേശുദാസ് മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി.

On the special occasion of his 80th birthday, greetings to the versatile K. J. Yesudas Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life.

— Narendra Modi (@narendramodi)

ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പിറന്നാൾ ദിനത്തിൽ, കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തിൽ യേശുദാസ് ഇന്ന് ഗാനാർച്ചന നടത്തും. മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്. മലയാളത്തിന്‍റെ ദേശസത്തയെ മലയാളി വീണ്ടെടുത്ത നാദരൂപം.

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍

1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛൻ തന്നെ. എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്‍റെ അടയാളനക്ഷത്രമായി. തുടർന്ന്, കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റയും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി.

പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്‍റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്‍റെ വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്.

പാട്ടിന്റെ മേടുകൾ കീഴടക്കിയ യേശുദാസ് പക്ഷെ വ്യക്തിപരമായ സാമൂഹ്യ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു. വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും പകർപ്പവകാശത്തെയും പറ്റി യേശുദാസ് നടത്തിയ പരാമർശങ്ങളെ വിമർശിക്കാൻ മലയാളി മറന്നില്ല.

click me!